കൊണ്ടോട്ടിയില്‍ മണ്ണിടിഞ്ഞ് വീണ് 6 വയസുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു; സംസ്ഥാനത്താകെ 6 മരണം

മലപ്പുറം: കൊണ്ടോട്ടിക്ക് സമീപം കൈതക്കൂണ്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. അസീസ്, ഭാര്യ സുനീറ, ആറുവയസുകാരനായ ഉബൈദ് എന്നിവരാണ് മരിച്ചത്. എടവണ്ണയിലും ഒമാനൂരും ഇന്ന് മണ്ണിടിച്ചില്‍ ഉണ്ടായി.

 

പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് യന്ത്ര തകരാറിനെ തുടര്‍ന്ന് ആറ് മത്സ്യത്തൊഴിലാളികളുമായി കടലില്‍ കുടുങ്ങി. ബോട്ട് നിയന്ത്രണം വിട്ട് കടലില്‍ ഒഴുകി നടക്കുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു.

ബോട്ട് ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ നാട്ടിക മേഖലയിലാണുള്ളത്. കഴിഞ്ഞ ദിവസം വൈകീട്ട് പൊന്നാനിയില്‍ നിന്ന് പോയതാണ് ബോട്ട്. ഇന്നലെ രാത്രി തിരിച്ചെത്തേണ്ടതായിരുന്നു. യന്ത്ര തകരാറിനെ തുടര്‍ന്ന് രാത്രി കടലില്‍ നങ്കൂരമിട്ടു. രാവിലെ കരക്കെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍.

ശക്തമായ കടല്‍ ക്ഷോഭം മൂലം നങ്കൂരം വഴിയുളള നിയന്ത്രണം നഷ്ടമായതാണ് തിരിച്ചടിയായത്. രാവിലെ ഫിഷറീസിന്റെ രക്ഷാബോട്ടുമായി നാട്ടുകാര്‍ കടലില്‍ ഇറങ്ങിയെങ്കിലും പ്രതികൂല കാലാവസ്ഥമൂലം മടങ്ങേണ്ടി വന്നു.

അതേസമയം ബുധനാഴ്ച പുലര്‍ച്ചെ മൂന്നാറിലെ ലോഡ്ജിന് മുകളിലേക്ക് മരം വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോഡ്ജിനുള്ളില്‍ കുടുങ്ങിക്കിടന്ന ഏട്ടുപേരില്‍ ഏഴുപേരെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച ഇതുവരെ മഴക്കെടുതികളില്‍ ആറ് പേരാണ് മരിച്ചത്. ആലപ്പുഴയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി മൂന്ന് പേരെ കാണാതായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *