പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിധി രാജ്യത്തെ ഏറ്റവും വലിയ ഹൈന്ദവ സാംസ്‌കാരിക സംഘടനയായ ആര്‍എസ്‌എസിനെ പ്രതിരോധത്തിലാക്കി. വിധിയെ അനുകുലിച്ചതിനെത്തുടര്‍ന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ സ്വന്തം സംഘടനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. അണികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്ത സ്ഥിതിയായി നേതൃത്വത്തിന്.
വിധിയെ സ്വാഗതം ചെയ്യുന്നതായി ആര്‍എസ്‌എസ് പ്രാന്ത കാര്യവാഹ് (സംസ്ഥാന ജനറല്‍ സെക്രട്ടറി) പി ഗോപാലന്‍ കുട്ടി മാസ്റ്റര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജാതി ലിംഗ ഭേദമില്ലാതെ എല്ലാ ക്ഷേത്രങ്ങളിലും എല്ലാവര്‍ക്കും തുല്യ അവകാശമാണെന്നും ബോധവല്‍ക്കരണത്തിലൂടെ വിധി നടപ്പാക്കണമെന്നും ആര്‍എസ്‌എസ് പറയുന്നു. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാന്‍ കേരളത്തിലെ നല്ലൊരു പങ്ക് പ്രവര്‍ത്തകരും തയ്യാറായിട്ടില്ലെന്നതിന് തെളിവാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍.
ആര്‍എസ്‌എസിന്റെ നിലപാടിനോട് തങ്ങള്‍ ആദ്യമായി എതിര്‍ക്കുന്നു എന്നാണ് ചിലരുടെ പോസ്റ്റ്. ആര്‍എസ്‌എസിന്റെ അടിമകളല്ല തങ്ങളെന്ന് മറ്റ് ചിലര്‍. ഇനി പ്രസ്ഥാനത്തിലെക്കില്ലെന്നും കൊടിയുടെ നിറം നോക്കാതെ സ്ത്രീ പ്രവേശനത്തിനെതിരെ രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് മറ്റ് പോസ്റ്റുകള്‍.
സംഘടനയുടെ ചാനലിനെതിരെ പോലും വിമര്‍ശനം ഉയരുന്നുണ്ട്.
അതേസമയം ഇത്തരം വിമര്‍ശനങ്ങള്‍ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ, പക്വതയില്ലാതെ നടത്തുന്നതാണെന്ന് ഒരു മുതിര്‍ന്ന ആര്‍എസ്‌എസ് ഭാരവാഹി പറഞ്ഞു. കാലത്തിന് അനുസരിച്ചുള്ള നല്ല മാറ്റങ്ങള്‍ക്ക് ആര്‍എസ്‌എസ് എക്കാലത്തും പിന്തുണ നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതിനിടെ സംഘപരിവാറിലെ മറ്റ് സംഘടനകളായ വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം,അയ്യപ്പ സേവാ സമാജം,ഹിന്ദു ഐക്യവേദി,ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ സംഘടനകള്‍ ശബരിമല വിധിക്കെതിരെ രംഗത്ത് വന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു.
ബിജെപിയിലാകട്ടെ സംസ്ഥാന നേതാക്കള്‍ ഭിന്നസ്വരത്തിലാണ്. പാര്‍ട്ടിയുടെ നിലപാട് പിന്നീട് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് പി.എസ്. ശ്രീധരന്‍ പിള്ള പറയുമ്ബോള്‍ റിവ്യൂ പെറ്റീഷനിലൂടെ ഭക്തര്‍ക്ക് അനുകൂലമായ വിധി അന്തിമമായി ഉണ്ടാകുമെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പ്രതീക്ഷ.
യോഗക്ഷേമസഭ, വിശ്വകര്‍മ സഭ, ബ്രാഹ്മണ സംഘടനകള്‍, ക്ഷത്രിയ സഭ, എസ്‌എന്‍ ഡിപി യോഗം, എന്‍എസ്‌എസ് എന്നിവയെല്ലാം സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുമ്ബോള്‍ ആര്‍എസ്‌എസ് മാത്രം പിന്തുണയ്ക്കുന്നത് അണികളെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കി.
2016ല്‍ നടന്ന ആര്‍എസ്‌എസ് അഖില ഭാരതീയ പ്രതിനിധി സഭയിലാണ് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സംഘടന ആദ്യമായി അഭിപ്രായം പറഞ്ഞത്. രാജ്യത്ത് ഒരു ക്ഷേത്രത്തിലും സ്ത്രീകളെ വിലക്കാന്‍ പാടില്ലെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. പിന്നീട് സര്‍കാര്യവാഹ് (ജനറല്‍ സെക്രട്ടറി) ഭയ്യാജി ജോഷി ഇത് ആവര്‍ത്തിക്കുകയും ചെയ്തു.
ഈയിടെ ആര്‍എസ്‌എസ് വാരികയായ കേസരിയില്‍ മുതിര്‍ന്ന പ്രചാരകന്‍ എം.എ. കൃഷ്ണന്‍ എഴുതിയ ലേഖനത്തില്‍ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് പരാമര്‍ശിച്ചിരുന്നു.
