മുഴുവന്‍ വിദ്യലയങ്ങളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം ; മന്ത്രി സി. രവീന്ദ്രനാഥ്

മലപ്പുറം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യലയങ്ങളെയും ആധുനികവത്കരണത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. സംസ്ഥാന തലത്തില്‍ സ്‌കൂള്‍ വിക്കിയില്‍ മികച്ച രീതിയില്‍ വിവരങ്ങള്‍ നല്‍കുന്ന സ്‌കൂളുകള്‍ക്കുള്ള കെ. ശബരീഷ് സ്മാരക അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെട്ടിടം, ക്ലാസ് മുറികള്‍ എന്നിവയുടൊപ്പം അക്കാദമിക്ക് മികവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനായി എല്ലാ വര്‍ഷവും അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട് മന്ത്രി പറഞ്ഞു.
പ്രളയാനന്തര പ്രവര്‍ത്തനത്തില്‍ ലോകത്തിന് കേരളം മാതൃകയാണ്. കേരളം സന്ദര്‍ശിച്ച യുനിസെഫ് സംഘം തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ലോകത്ത് പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചാല്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ കൊഴിഞ്ഞ് പോക്കുണ്ടാകാറുണ്ട്. എന്നാല്‍ കേരളത്തില്‍ അതുണ്ടായിട്ടില്ല. സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ അവബോധമാണ് അതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ മേളകളുടെ ചെലവ് കുറച്ച് പുനര്‍നിര്‍മാണത്തിന് ഫണ്ട് കണ്ടെത്തും. സ്‌കൂളുകള്‍ക്ക് പ്രളയത്തിലുണ്ടായ നഷ്ടങ്ങള്‍ നികത്താന്‍ ഈ തുക ഉപയോഗിക്കും. കുട്ടികളുടെ സര്‍ഗശേഷിയെ ബാധിക്കാത്ത വിധത്തിലാവും മേളകളുടെ ക്രമീകരണമെന്നും മന്ത്രി പറഞ്ഞു.
അരീക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. വയനാട് വാകേരി ഗവ. വിഎ്ച്ചഎസ്എസ്, തിരുവനന്തപുരം വെങ്ങാനൂര്‍ ഗവ. മോഡല്‍ എച്ച്എസ്എസ് എന്നിവ യഥാക്രമം രണ്ട് മൂന്ന് സ്ഥാനം നേടി. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, നഗരസഭാ ചെയര്‍പേഴ്‌സന്‍ സിഎച്ച് ജമീല, കൈറ്റ്‌സ് വൈസ് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍മലാദേവി, ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡയറക്ടര്‍ ഷൈലാറാം, വിഎച്ച്എസ്ഇ അഡീഷനല്‍ ഡയറക്ടര്‍ എം ഉബൈദുള്ള എന്നിവര്‍ സംസാരിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഐടി അറ്റ് സ്‌കൂള്‍ മാസ്റ്റര്‍ ട്രെയ്നറായിരുന്ന കെ ശബരീഷിന്റെ ഓര്‍മക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. സ്‌കൂള്‍ വിക്കിയുടെ പ്രധാന പ്രചാരകനും കൂടുതല്‍ സംഭാവനകള്‍ നല്‍കിയ വ്യക്തിയുമായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *