പിഞ്ചുകുഞ്ഞിനെ അയല്‍വീട്ടിലാക്കി കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ പോയ യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍

നെടുമങ്ങാട്: പിഞ്ചുകുഞ്ഞിനെ അയല്‍വീട്ടിലാക്കി കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ പോയ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ സ്‌കൂളിനു സമീപം അനൂപ് ഭവനില്‍ അനൂപിന്റെ ഭാര്യ പ്രീതയെ (24) ആണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്.

ഒന്നര വയസുള്ള മകളെ ബന്ധുക്കള്‍ താമസിക്കുന്ന അടുത്ത വീട്ടിലാക്കിയ ശേഷം സ്വന്തം വീട്ടില്‍ കുട്ടികള്‍ക്കു ട്യൂഷനെടുക്കാന്‍ പോയ പ്രീതയെയാണു പിന്നീട് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീടിന്റെ പിന്‍വാതില്‍ ചാരിയ നിലയിലായിരുന്നു. ഭര്‍ത്താവ് അനൂപും പിതാവും വിദേശത്താണ്. ഭര്‍തൃമാതാവ് ഉഷയോടൊപ്പമായിരുന്നു പ്രീത താമസിച്ചിരുന്നത്.തൊട്ടടുത്തുള്ള സ്‌കൂളിലെ ജീവനക്കാരിയായ ഉഷയും സംഭവസമയത്തു വീട്ടിലുണ്ടായിരുന്നില്ല. ട്യൂഷന്‍ കഴിഞ്ഞു കുട്ടികള്‍ മടങ്ങി ഏറെ സമയം കഴിഞ്ഞിട്ടും മകളെ കൊണ്ടുപോകാന്‍ പ്രീത എത്താഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണു പ്രീതയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

വെള്ളാഞ്ചിറ ചരുവിള വീട്ടില്‍ പ്രകാശന്‍ ആശാരി-വത്സല ദമ്ബതികളുടെ മകളാണു പ്രീത. നാലു വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഭര്‍ത്താവ് അനൂപ് നാട്ടിലെത്തിയ ശേഷം മൃതദേഹം സംസ്‌ക്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *