കരയുന്ന സിസ്റ്റര്‍ അനുപമ അഹങ്കാരങ്ങളുടെ മുഖത്തു കിട്ടുന്ന പ്രഹരമാണ്;ശാരദക്കുട്ടി

കൊച്ചി: പള്ളിയിലെ വിശ്വാസി സമൂഹം സിസ്റ്റര്‍ അനുപമയെ അവഹേളിക്കുന്ന ദൃശ്യങ്ങള്‍ അപമാനത്തോടെയാണ് കണ്ടതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. തെരുവിലും പൊതുവിടങ്ങളിലും തലയുയര്‍ത്തി നടക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കാന്‍ അനുവദിക്കരുത്. കരഞ്ഞുകൊണ്ടിറങ്ങിപ്പോകുന്ന ആ സന്യാസിനി, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പള്ളിയിലെ വിശ്വാസി സമൂഹം സിസ്റ്റര്‍ അനുപമയെ അവഹേളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അപമാനഭാരത്തോടെയാണ് കണ്ടത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ആള്‍ക്കൂട്ടാക്രമണത്തിന് പൊതുവഴിയില്‍ സ്ത്രീകള്‍ വിധേയരാകുന്നത് പ്രാകൃത സമൂഹങ്ങളില്‍ മാത്രമാണ്. ചോദ്യം ചെയ്യുന്നവരെ വഴിയിലിട്ട് കണ്ടം തുണ്ടം വെട്ടിയതും പച്ചക്കു തീയിട്ടതുമായ കഥകള്‍ ഹൈപേഷ്യയുടെ കാലത്തു കേട്ടിട്ടുണ്ട്.

ഈ ദൃശ്യങ്ങള്‍ നമ്മുടെ നവകേരളത്തിലാണ്. കേരളം മുഴുവന്‍ കണ്ടതാണ്. പച്ചക്കുള്ള തെളിവുകളാണ്. തെരുവിലും പൊതുവിടങ്ങളിലും തലയുയര്‍ത്തി നടക്കാനുള്ള സ്ത്രീയുടെ അവകാശത്തെ ഇല്ലാതാക്കാന്‍ അനുവദിക്കരുത്.. കരഞ്ഞുകൊണ്ടിറങ്ങി പ്പോകുന്ന ആ സന്യാസിനി, നമ്മുടെ എല്ലാ അഹങ്കാരങ്ങളുടെയും മുഖത്തു കിട്ടുന്ന പ്രഹരമാണ്.

ഫാദര്‍ കുര്യാക്കോസിന്റെ പെട്ടെന്നുണ്ടായ മരണത്തിന്റെ കാരണങ്ങള്‍ അജ്ഞാതമാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു രേഖകളും പറയുന്നതല്ലാതെ നമുക്കു ആധികാരികമായൊന്നും പറയാന്‍ കഴിയില്ല. പക്ഷേ, ജീവിച്ചിരിക്കുന്ന ഈ കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗുരുതരമായ ശ്രദ്ധ ആവശ്യമാണ്. സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ അതിലുണ്ടാകണം. അത്രക്ക് അസഹിഷ്ണുതയും ആക്രമണ വ്യഗ്രതയുമാണ് പള്ളിമുറ്റത്തെ ആണുങ്ങള്‍ കാണിക്കുന്നത്. നാളെ അഹിതമായ വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗരൂകമായിരിക്കണം.

ഇതൊരപേക്ഷയാണ്..

Leave a Reply

Your email address will not be published. Required fields are marked *