കൊച്ചി: അമിത് ഷായുടെ വാക്കുകേട്ട് നിയവ്യവസ്ഥയെ വെല്ലുവിളിക്കാന്‍ സംഘപരിവാറുകാര്‍ തയാറായാല്‍ അവര്‍ അതിന് പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെ പിന്നോട്ടടിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നതെങ്കില്‍ അത് കേരളമണ്ണില്‍ വിലപ്പോവില്ലെന്നും കൊച്ചിയില്‍ പൊതുയോഗത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
വാക്കിനു വില നല്‍കുന്നവരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. അതുകൊണ്ടുതന്നെയാണ് സുപ്രീം കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാത്തത്. ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് പരമോന്നത കോടതി പറഞ്ഞതില്‍നിന്നു വ്യത്യസ്തമായി സര്‍ക്കാരിന് എങ്ങനെ പോകാന്‍ കഴിയും. നാടിന്റെ സ്വൈര്യവും സമാധാനവും ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ശബരിമലയില്‍ വിശ്വാസികളെയല്ല, അക്രമം നടത്തിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിയമവാഴ്ചയുള്ള സ്ഥലത്ത് അക്രമം അനുവദിക്കാന്‍ കഴിയില്ല. പോലീസ് കേസുകള്‍ ക്രിമിനലുകള്ക്കെതിരേയാണ്. ഏതു മതവിശ്വാസത്തില്പ്പെട്ടവരും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യും- മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയെ കലാപകേന്ദ്രമാക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട. അവര്‍ക്കു പിന്നാലെ പോകുന്നവര്‍ കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണം. ചിലര്‍ സര്‍ക്കാരിനെ പിച്ചിച്ചീന്താന്‍ വരുന്നു. അമിത് ഷാ രാജ്യത്തെ ഭരണകക്ഷിയുടെ നേതാവാണ്. പക്ഷേ, അദ്ദേഹത്തിന്റെ ആഗ്രഹത്തിനു പറ്റിയ മണ്ണല്ല ഇത്. നവോഥാനത്തിന്റെ പിന്തുടര്ച്ചക്കാരായ കേരളത്തിലെ ജനങ്ങള്‍ അമിത് ഷായുടെ ആഗ്രഹം അനുവദിക്കില്ല. അതുകൊണ്ടാണ് ശബരിമല വിഷയത്തില്‍ ഞങ്ങളെ കൂട്ടേണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പറഞ്ഞത്. ഏതെങ്കിലും ഒരു കൂട്ടര് ഉരുട്ടിപെരട്ടി കൊണ്ടുവച്ചതല്ല ഈ സര്‍ക്കാര്‍. ജനങ്ങളാണ് ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്- പിണറായി പറഞ്ഞു.
ബിജെപിക്കു കേരളത്തില്‍ ഒരു സീറ്റ് കിട്ടിയത് അവരുടെ മെച്ചം കൊണ്ടല്ല, അതു കേരളത്തിനറിയാം. കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്റെ മനസ് ബിജെപിക്കൊപ്പമാണ്. രാമന്നായര് കോണ്‍ഗ്രസില്‍നിന്നു ബിജെപിയിലേക്കു പോയി. ഞങ്ങള്‍ പിന്നാലെയുണ്ടെന്നാണു ചില നേതാക്കള്‍ അദ്ദേഹത്തോടു പറഞ്ഞത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ കിട്ടുന്ന അവസരത്തിലൊക്കെ ബിജെപിയെ പിന്താങ്ങുകയാണ്. അമിത് ഷായുടെ വാക്കുകേട്ടു നിയവ്യവസ്ഥയെ വെല്ലുവിളിക്കാന്‍ സംഘപരിവാറുകാര്‍ തയാറായാല്‍ അവര്‍ അതിനു പ്രത്യാഘാതം അനുഭവിക്കേണ്ടിവരും. കേരളത്തെ പിന്നോട്ടടിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നതെങ്കില്‍ അത് കേരളമണ്ണില്‍ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
