ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ അലിയിച്ച്‌ കളഞ്ഞതായി തുര്‍ക്കി

അങ്കാര: സൗദി മാധ്യമ പ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ അലിയിപ്പിച്ച്‌ കളഞ്ഞെന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി. പ്രസിഡന്റിന്റെ ഉപദേഷ്ടാവായ യാസിന്‍ അക്തായി എന്ന ഉദ്യോഗസ്ഥനാണ് അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഖഷോഗിയുടെ മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ആസിഡില്‍ അലിയിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇതെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വിവരം.

സൗദി കോണ്‍സുലേറ്റിലേക്ക് പ്രവേശിച്ച ഉടനെ ഖഷോഗിയെ ശ്വാസംമുട്ടിച്ച്‌ കൊല്ലുകയും ശേഷം മൃതദേഹം തുണ്ടം തുണ്ടമാക്കുകയും ചെയ്‌തെന്ന് കഴിഞ്ഞ ദിവസം തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തിയിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരമായിരുന്നു കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.ഖഷോഗിയെ വധിക്കാന്‍ 15 അംഗ സംഘമാണ് എത്തിയത്.

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനിടെയാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നായിരുന്നു സൗദിയുടെ വിശദീകരണം. ഒക്ടോബര്‍ 21നാണ് ഖഷോഗി കൊല്ലപ്പെട്ടു എന്ന് സൗദി വിദേശകാര്യമന്ത്രാലയം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നാലെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി. കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ച 18 പേരെ അറസ്റ്റ് ചെയ്തു. എന്നിട്ടും മൃതദേഹം എവിടെയെന്നോ, ആരാണ് കൃത്യം നടത്തിയതെന്നോ വിശ്വസനീയമായ ഒരു വിശദീകരണവുമുണ്ടായിരുന്നില്ല.

അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ സൗദിക്കെതിരെ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *