ഖത്തര്‍ ഇന്ത്യക്കാരുടെ ഇളവുകള്‍ വെട്ടിക്കുറച്ചു; പുതിയ നിബന്ധന, ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്

ദോഹ: ഇന്ത്യക്കാര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ വെട്ടിക്കുറച്ച് ഖത്തര്‍. വിസാ ഫ്രീ എന്‍ട്രി സംവിധാനത്തിലാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നത്. വിസയില്ലാതെ ഖത്തറിലേക്ക് എത്താന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഖത്തര്‍ അടുത്തിടെ ഉള്‍പ്പെടുത്തിയിരുന്നു.

അന്ന് പ്രഖ്യാപിച്ചിരുന്ന ഇളവുകളിലാണ് പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇനി ഖത്തറിലേക്ക് ചെല്ലുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിത്. ഫ്രീ വിസ എന്‍ട്രി വഴി എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനി 30 ദിവസം മാത്രമേ ഖത്തറില്‍ തങ്ങാന്‍ സാധിക്കൂ. കൂടാതെ മറ്റു ചില നിബന്ധനകളും ഇന്ത്യക്കാര്‍ക്ക് മാത്രമായി കൊണ്ടുവന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ….

വിസാ ഫ്രീ എന്‍ട്രി വഴി ഖത്തറിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനി 30 ദിവസം മാത്രമേ ആ രാജ്യത്ത് തങ്ങാന്‍ സാധിക്കൂ. നേരത്തെ ഇത് 60 ദിവസം വരെ നീട്ടാന്‍ സാധിക്കുമായിരുന്നു. ഈ ഇളവ് ഒഴിവാക്കി. 30 ദിവസത്തില്‍ കൂടുതല്‍ ഇനി ഖത്തറില്‍ തങ്ങാന്‍ സാധിക്കില്ല. നവംബര്‍ 11 മുതല്‍ പുതിയ നിബന്ധന നിലവില്‍ വരും.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് പുതിയ അപ്‌ഡേറ്റ് വന്നിട്ടുള്ളത്. 30 ദിവസത്തെ വിസാ ഫ്രീ എന്‍ട്രിയാണ് നേരത്തെ അനുവദിച്ചിരുന്നത്. എന്നാല്‍ 30 ദിവസം കൂടി നീട്ടുന്നതിന് സാധിക്കുമായിരുന്നു. ഇനി കാലപരിധി നീട്ടാന്‍ സാധിക്കില്ലെന്നാണ് വെബ്‌സൈറ്റിലെ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ഖത്തറിലേക്ക് വിസാ ഫ്രീ എന്‍ട്രി വഴി എത്തുന്ന വ്യക്തിക്ക് ക്രെഡിറ്റ് കാര്‍ഡ് നിര്‍ബന്ധമാണ്. കുടുംബമായിട്ടാണ് എത്തുന്നതെങ്കില്‍ കുടുംബ നാഥനായ പുരുഷന്റെ പേരില്‍ ക്രെഡിറ്റ് കാര്‍ഡ് വേണം. അപേക്ഷ സമര്‍പ്പിക്കുന്ന വേളയില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കാണിക്കേണ്ടിവരും.

കൂടാതെ പദ്ധതി പ്രഖ്യാക്കുമ്പോഴുണ്ടായിരുന്ന എല്ലാ നിബന്ധനകളും പാലിക്കുകയും വേണം. വിസാ ഫ്രീ എന്‍ട്രി വഴി ഖത്തറിലെത്തുന്ന വ്യക്തിയുടെ പേരില്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. ആറ് മാസം കാലാവധി ബാക്കിയുള്ള പാസ്‌പോര്‍ട്ടാണ് വേണ്ടത്. കൂടാതെ മടക്ക ടിക്കറ്റ്, ഹോട്ടല്‍ റിസര്‍വേഷന്‍ ചെയ്ത രേഖ എന്നിവയും നിര്‍ബന്ധമാണ്.

വിസാ ഫ്രീ എന്‍ട്രി സംവിധാനം ഖത്തര്‍ അനുവദിച്ചിട്ടുള്ളത് 88 രാജ്യങ്ങള്‍ക്കാണ്. ഈ പദ്ധതി പ്രഖ്യാപിച്ച ശേഷം ഖത്തറിലേക്ക് കൂടുതലായി വരുന്നത് ആറ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെടും. ഈ പദ്ധതി പ്രഖ്യാപിച്ചത് ഖത്തറിന് അന്താരാഷ്ട്ര തലത്തില്‍ പ്രതിഛായ മെച്ചപ്പെടുത്താന്‍ സഹായിച്ചിരുന്നു.

പശ്ചിമേഷ്യല്‍ ഏറ്റവും തുറന്ന വ്യവസ്ഥകളുള്ള രാജ്യമായിട്ടാണ് ഈ പദ്ധതി പ്രഖ്യാപനത്തിന് ശേഷം ഖത്തറിനെ പരിഗണിക്കുന്നത്. ആഗോള തലത്തില്‍ ഈ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഖത്തര്‍. തുറന്ന വ്യവസ്ഥകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 2014ല്‍ 177 ആയിരുന്നു ഖത്തറിന്റെ സ്ഥാനം. ഇപ്പോള്‍ 71.3 ശതമാനം ഉയര്‍ന്നിരിക്കുകയാണ്.

ഇന്ത്യക്കാരുടെ ഇളവുകള്‍ ഒഴിവാക്കാന്‍ കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഖത്തറിന്. ഖത്തറില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ജൂണില്‍ സൗദി സഖ്യം ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ശേഷം വിദേശികളെ ആകര്‍ഷിക്കാനുള്ള ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി വരികയായിരുന്നു ഖത്തര്‍.

Leave a Reply

Your email address will not be published. Required fields are marked *