വിശ്വാസിയാണോ? രഹ്ന ഫാത്തിമയോട് ചോദ്യങ്ങളുമായി ഹൈക്കോടതി.. ജാമ്യാപേക്ഷ മാറ്റി വെച്ചു

കൊച്ചി: ഏത് പ്രായത്തിലുളള സ്ത്രീകള്‍ക്കും ശബരിമലയില്‍ പോകാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മല കയറിയ ആക്ടിവിസ്റ്റും നടിയും മോഡലുമായ രഹ്ന ഫാത്തിമയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. രഹ്ന ഫാത്തിമ വിശ്വാസിയാണോ എന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയിലേക്ക് പോയത് എന്നും ഹൈക്കോടതി ചോദിച്ചു. രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

തത്വമസി എന്ന ആശയത്തില്‍ അധിഷ്ഠിതമായാണ് താന്‍ ശബരിമലയിലേക്ക് പോയതെന്ന് രഹ്ന ഫാത്തിമ കോടതിക്ക് മുന്നില്‍ വ്യക്തമാക്കി. ശബരിമലയിലേക്ക് പോയത് വ്രതം അനുഷ്ഠിച്ചാണെന്നും രഹ്ന ഫാത്തിമ പറഞ്ഞു. താന്‍ വിശ്വാസിയാണെന്നും മുസ്ലീം ആചാരപ്രകാരം ജിവിക്കുന്ന വ്യക്തിയല്ലെന്നും അയ്യപ്പ വേഷത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് തെറ്റാണെന്ന് കരുതുന്നില്ലെന്നും രഹ്ന ഫാത്തിമ പറഞ്ഞു.

രഹ്ന ഫാത്തിമ സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. ബിജെപി നേതാവ് ആര്‍ രാധാകൃഷ്ണ മേനോന്‍ ആണ് പരാതിക്കാരന്‍. എന്നാല്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി വാങ്ങി ശബരിമലയിലേക്ക് പോയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തിയാണ് പത്തനംതിട്ട പോലീസ് കേസെടുത്തത് എന്ന് രഹ്ന ഫാത്തിമ കോടതിയെ അറിയിച്ചു.

എന്നാല്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ രഹ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യൂന്‍ വാദിച്ചു. ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് വേണ്ടി കോടതി മാറ്റി വെച്ചിരിക്കുകയാണ്. ഹര്‍ജി പരിഗണിക്കവേ ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോഴാണ് കവിത ജക്കാല എന്ന ആന്ധ്ര സ്വദേശിനിയാണ് മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം രഹ്ന മല കയറിയത്. കനത്ത പോലീസ് സംരക്ഷണം ഉണ്ടായിരുന്നുവെങ്കിലും നടപ്പന്തലിലെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് പിന്തിരിയേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *