പ്രളയത്തിന് പിന്നാലെ ഇലക്‌ട്രിക് ഷോക്ക്: കറന്റ് ചാര്‍ജ് അടുത്തമാസം കുത്തനെ കൂടും

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ നിന്ന് സംസ്ഥാനം ഇനിയും കരകയറിയിട്ടില്ല. അതിന്റെ കെടുതി തീരുംമുമ്ബേ ഇടിത്തീയായി വൈദ്യുതി നിരക്ക് വര്‍ദ്ധനയെത്തുന്നു. അടുത്തമാസം വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാനുള്ള തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഇതിനുള്ള നടപടിക്ക് തിങ്കളാഴ്ച സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ തുടക്കമിടും. നാലിടത്തെ പൊതുതെളിവെടുപ്പ് പൂര്‍ത്തിയാക്കി അടുത്തമാസം നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കും. നിരക്ക് കൂട്ടണമെന്ന് കെ.എസ്. ഇ.ബി.യും നിരക്ക് കൂട്ടാതെ തരമില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി കാത്തിരിക്കേണ്ടെന്ന നിലപാടിലാണ് റെഗുലേറ്ററി കമ്മിഷനും.ഇതോടെ നിരക്ക് വര്‍ദ്ധന ഉറപ്പായി. എത്ര വര്‍ദ്ധിക്കും എന്നുമാത്രമാണ് ഇനി അറിയാനുള്ളത്.

നഷ്ടത്തില്‍ കൂപ്പുകുത്തുന്ന വൈദ്യുതി ബോര്‍ഡിനെ പ്രളയക്കെടുതി കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു. കരകയറാന്‍ നിരക്ക് വര്‍ദ്ധനയാണ് വൈദ്യുതി ബോര്‍ഡ് മുന്നോട്ട് വയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് അവസാനം കൂട്ടിയത്.

നിലവിലെ നിരക്കില്‍ നിന്ന് ചുരുങ്ങിയത് 8.5 ശതമാനമെങ്കിലും കൂട്ടണമെന്നാണ് കെ. എസ്. ഇ. ബി. നല്‍കിയ താരിഫ് പെറ്റീഷനില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എസ്. ഇ. ബിക്ക് നിലവില്‍ 1100.70 കോടിരൂപ ഇൗ വര്‍ഷം നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇതേനിലയില്‍ മുന്നോട്ട് പോയാല്‍ 2022 ആകുമ്ബോഴേക്കും നഷ്ടം 2518.92 കോടിയായി ഉയരും. ഇതൊഴിവാക്കാന്‍ നിരക്ക് വര്‍ദ്ധനയാണ് പോംവഴിയെന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്. ഫിക്സഡ് ചാര്‍ജ്ജിലും വര്‍ദ്ധനയുണ്ടാകും.

ഫിക്സഡ് ചാര്‍ജ്ജും വൈദ്യുതി ചാര്‍ജ്ജും

ഇലക്‌ട്രിസിറ്റി ബില്ലില്‍ രണ്ടുഭാഗങ്ങളുണ്ട്. ഫിക്സഡ് ചാര്‍ജ്ജും വൈദ്യുതി ചാര്‍ജ്ജും. ഫിക്സഡ് ചാര്‍ജ്ജ് 30 മുതല്‍ 50 രൂപാവരെയാണ് നിലവില്‍. ഇത് 100രൂപാവരെ കൂട്ടാനാണ് നിര്‍ദ്ദേശം. വൈദ്യുതി ചാര്‍ജ്ജില്‍ തീരെ കുറച്ച്‌ ഉപയോഗിക്കുന്ന, ഒരുമുറി മാത്രമുള്ള കുടിലുകളില്‍ താമസിക്കുന്നവരെ നിരക്ക് വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കിയേക്കും. പ്രതിമാസം 50 യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഇടത്തരം ഉപയോഗമുള്ളവരുടെ വൈദ്യുതി നിരക്ക് കൂടും. ഒന്നേകാല്‍ കോടി വരുന്ന കെ. എസ്. ഇ.ബിയുടെ ഗാര്‍ഹിക ഉപഭോക്താക്കളില്‍ 70 ശതമാനവും ഇൗ വിഭാഗത്തിലുള്ളവരാണ്. ഇതിലൂടെ വന്‍നേട്ടമാണ് കെ. എസ്. ഇ.ബി ലക്ഷ്യമിടുന്നത്. നാലുവര്‍ഷത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധന ഒറ്റയടിക്ക് നിശ്ചയിക്കാനാണ് റഗുലേറ്ററി കമ്മിഷന്‍ ഒരുങ്ങുന്നത്. ഇതാദ്യമായാണ് ഒന്നിലേറെ വര്‍ഷത്തെ നിരക്ക് വര്‍ദ്ധന മുന്‍കൂട്ടി തീരുമാനിക്കുന്നത്.

സാധാരണക്കാരെ ബാധിക്കുന്ന നിരക്ക് വര്‍ദ്ധന നിര്‍ദ്ദേശം

ഉപഭോഗ സ്ളാബ്, നിലവിലെ നിരക്ക്, അടുത്തമാസം കൂട്ടാനിടയുള്ള നിരക്ക് (യൂണിറ്റിന്)

0-50 യൂണിറ്റ് വരെ- 2.90, 3.50 രൂപ

51-100 യൂണിറ്റ് വരെ- 3.40 4.20

101-150 യൂണിറ്റ് വരെ- 4.50 5.20

0 – 300 യൂണിറ്റ് വരെ- 5.50 5.95

റെഗുലേറ്ററി കമ്മിഷന്റെ പരസ്യ തെളിവെടുപ്പ് തീയതി

 26ന് രാവിലെ 11ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍

 27ന് 11 മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍

 28ന് 11.30ന് കട്ടപ്പന മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍

 ഡിസംബര്‍ 10ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എന്‍ജിനീയേഴ്സ് ഹാള്‍

(പൊതുജനങ്ങള്‍ക്കും തെളിവെടുപ്പില്‍ ഹാജരായി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാം)

Leave a Reply

Your email address will not be published. Required fields are marked *