എ കെ ആന്റണിയുടെ നിലപാടിന്റെ പേര് ‘ആദര്‍ശം’ എന്നായിരിക്കുമോ: എം എം മണി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി. നേതാക്കള്‍ കൈക്കൊണ്ടുവരുന്ന ‘ജനങ്ങളെ വിഡ്ഢികളാക്കല്‍ നിലപാടുകള്‍’ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളും ഓരോ സ്ഥലത്ത് എത്തുമ്ബോള്‍ പിന്തുടരുന്നതെന്ന് മന്ത്രി എം എം മണി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പം നിന്ന അദ്ദേഹം കേരളത്തിലെത്തിയപ്പോള്‍ രാഹുല്‍ ഈശ്വറിന്റെ നിലപാടിനൊപ്പം നിന്ന് ബിജെപിയെയും ആര്‍എസ്‌എസിനെയും പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളത്തിലെത്തുന്ന അവസരങ്ങളിലെല്ലാം സി.പി.എമ്മിനും, സര്‍‍ക്കാരിനുമെതിരെ കാര്യമൊന്നുമില്ലെങ്കിലും ഒന്നും പറയാതെ പോയാല്‍ മോശമാകുമല്ലോ എന്ന് കരുതി മാത്രം എന്തെങ്കിലും വിളിച്ചുപറയുന്ന സ്വഭാവം ശ്രീ എ.കെ. ആന്റണി വച്ചുപുലര്‍‍ത്തുന്നുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെടുത്തി കഴിഞ്ഞദിവസം അദ്ദേഹം വിളിച്ചു പറഞ്ഞതും അത്തരത്തിലുള്ളതായിരുന്നു. ശബരിമല വിഷയത്തില്‍ സി.പി.എമ്മിനും നേതാക്കള്‍‍ക്കും ഒരു നിലപാട് മാത്രമേ ഉള്ളൂവെന്നതും ആ നിലപാട് എന്താണെന്നതും ജനങ്ങള്‍ക്ക് വ്യക്തമായി അറിയാം. കോണ്‍ഗ്രസിനോ, ബി.ജെ.പി.ക്കോ അതിന്റെ നേതാക്കള്‍ക്കോ അത്തരത്തിലൊരു നിലപാടില്ലെന്നതും ജനങ്ങള്‍ക്കറിയാം. മാത്രമല്ല, ബി.ജെ.പി. നേതാക്കള്‍‍ കൈക്കൊണ്ടുവരുന്ന ‘ജനങ്ങളെ വിഡ്ഢികളാക്കല്‍‍ നിലപാടുകള്‍‍’ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളും ഓരോ സ്ഥലത്ത് എത്തുമ്ബോള്‍ പിന്തുടരുന്നതും.

കഴിഞ്ഞദിവസം ശ്രീ. എ.കെ. ആന്റണി സ്വീകരിച്ച നിലപാടും മറിച്ചായിരുന്നില്ല. ഡല്‍ഹിയില്‍‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിനൊപ്പം നിന്ന അദ്ദേഹം കേരളത്തിലെത്തിയപ്പോള്‍ രാഹുല്‍ ഈശ്വറിന്റെ നിലപാടിനൊപ്പം നിന്ന് ബി.ജെ.പി.യെയും ആര്‍‍.എസ്.എസ്സിനെയും പ്രോത്സാഹിപ്പിക്കുന്ന ലജ്ജാകരമായ കാഴ്ചയാണ് കണ്ടത്.

ഇതിന്റെ പേരും ‘ആദര്‍‍ശം’ എന്നായിരിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *