തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെടുത്തി നിയമസഭ നടപടികളെ തടസപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അമിത് ഷായാണോ രാഹുല്‍ ഗാന്ധിയാണോ തങ്ങളുടെ നേതാവെന്ന് അറിയാത്ത രമേശ് ചെന്നിത്തല നയിക്കുന്ന കൂട്ടത്തില്‍ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാനെന്ന് കടകംപള്ളി പറഞ്ഞു. ഇത് നാലാം ദിവസമാണ് തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ പ്രതിപക്ഷം തടസപ്പെടുത്തുന്നത്. ശബരിമലയെ മറയാക്കി നിയമസഭയില്‍ നിന്ന് ഒളിച്ചോടുകയാണ് പ്രതിപക്ഷമെന്നും കടകംപള്ളി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ വിമര്‍ശനം.
ശബരിമലയില്‍ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് നിരന്തരം നുണപ്രചാരണം തുടരുന്ന രമേശ് ചെന്നിത്തലയെ ഞാന്‍ ശബരിമല ഒന്നിച്ച് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത് വെല്ലുവിളിയായിട്ടല്ല. ഒന്നിച്ച് പരിശോധന നടത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന് ബോദ്ധ്യപ്പെടുന്നതിനും, എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം പരിഹരിക്കാനും വേണ്ടിയാണ്. എന്നാല്‍ ശബരിമലയിലെ അടിസ്ഥാന സൗകര്യമല്ല മറിച്ച് രാഷ്ട്രീയ നേട്ടം മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ മറുപടിയെന്നും കടകംപള്ളി ആരോപിച്ചു.
എന്റെ കുടുംബത്തിലെ ഏതെങ്കിലും ചടങ്ങിന് ക്ഷണിച്ചാല്‍ അദ്ദേഹത്തിനെ പോലെ താക്കോല്‍ സ്ഥാനമുള്ള ഉന്നത വ്യക്തിക്ക് പങ്കെടുക്കാതിരിക്കാം. എന്റെ ക്ഷണം അപമാനകരമായി കണക്കാക്കാം. അതൊക്കെ ദുരഭിമാനികളില്‍ നിന്ന് പ്രതീക്ഷിക്കാം. ഇവിടെ പക്ഷേ, സംസ്ഥാനത്തിന്റെ ദേവസ്വം മന്ത്രി എന്ന നിലയിലാണ് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ ഞാന്‍ ശബരിമലയിലേക്ക് ക്ഷണിച്ചത്- കടകംപള്ളി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നാടകം ഇന്നും തുടര്‍ന്നു. ഇത് നാലാം ദിവസമാണ് തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ പ്രതിപക്ഷം തടസപ്പെടുത്തുന്നത്. ശബരിമലയെ മറയാക്കി നിയമസഭയില്‍ നിന്ന് ഒളിച്ചോടുകയാണ് പ്രതിപക്ഷം. ശബരിമലയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ഒരു ആത്മാര്‍ത്ഥതയുമില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. നിയമനിര്‍മ്മാണങ്ങള്‍ക്കായി ചേര്‍ന്നിരിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ പോലും പ്രതിപക്ഷത്തിനാകുന്നില്ല. അമിത് ഷായാണോ രാഹുല്‍ ഗാന്ധിയാണോ തങ്ങളുടെ നേതാവെന്ന് അറിയാത്ത രമേശ് ചെന്നിത്തല നയിക്കുന്ന കൂട്ടത്തില്‍ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാന്‍. ബിജെപി സമരത്തിനുള്ള ഐക്യദാര്‍ഢ്യപ്രകടനമാണ് ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം നടത്തിയതെന്നത് പകല്‍ പോലെ വ്യക്തമാണ്.
ശബരിമലയില്‍ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് നിരന്തരം നുണപ്രചാരണം തുടരുന്ന രമേശ് ചെന്നിത്തലയെ ഞാന്‍ ശബരിമല ഒന്നിച്ച് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത് വെല്ലുവിളിയായിട്ടല്ല. ഒന്നിച്ച് പരിശോധന നടത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന് ബോധ്യപ്പെടുന്നതിനും, എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം പരിഹരിക്കാനും വേണ്ടിയാണ് ഞാന്‍ ബഹുമാന്യനായ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്. എന്നാല്‍ അദ്ദേഹം അതിന് നല്‍കിയ മറുപടി തികച്ചും ബാലിശമായിരുന്നു. ശബരിമലയിലെ അടിസ്ഥാന സൗകര്യമല്ല മറിച്ച് രാഷ്ട്രീയ നേട്ടം മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ മറുപടി. എന്റെ കുടുംബത്തിലെ ഏതെങ്കിലും ചടങ്ങിന് ക്ഷണിച്ചാല്‍ അദ്ദേഹത്തിനെ പോലെ താക്കോല്‍ സ്ഥാനമുള്ള ഉന്നത വ്യക്തിക്ക് പങ്കെടുക്കാതിരിക്കാം. എന്റെ ക്ഷണം അപമാനകരമായി കണക്കാക്കാം. അതൊക്കെ ദുരഭിമാനികളില്‍ നിന്ന് പ്രതീക്ഷിക്കാം.
ഇവിടെ പക്ഷേ, സംസ്ഥാനത്തിന്റെ ദേവസ്വം മന്ത്രി എന്ന നിലയിലാണ് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ ഞാന്‍ ശബരിമലയിലേക്ക് ക്ഷണിച്ചത്. അദ്ദേഹം ഉന്നയിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ നിജസ്ഥിതി നേരില്‍ കണ്ട് ബോധ്യപ്പെടുന്നതിനായിരുന്നു അത്. അതിനുള്ള ആര്‍ജവമില്ലാത്ത പ്രതിപക്ഷ നേതാവ് അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന മട്ടില്‍ മൂന്ന് യുഡിഎഫ് എംഎല്‍എമാരെ നിയമസഭയ്ക്ക് മുമ്ബില്‍ സത്യാഗ്രഹത്തിന് പറഞ്ഞുവിടുകയാണ് ചെയ്തത്. ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരനാടകത്തിന് പിന്തുണയേകാനാണ് മൂന്ന് എംഎല്‍എമാരെ നിയമസഭാ കവാടത്തില്‍ സത്യാഗ്രഹത്തിന് പിടിച്ചിരുത്തിയിരിക്കുന്നത്. എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ ?!!!
