പൊന്നാനി കാത്ത ഇടി; ഫണ്ട് ചെലവഴിച്ചതില്‍ ഒട്ടുംപിന്നിലല്ല, എങ്കിലും വെല്ലുവിളികള്‍ ഒട്ടേറെ

മലപ്പുറം: ഒരുകാലത്ത് മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായിരുന്നു പൊന്നാനി. ബനാത്ത് വാലയും ഇ അഹമ്മദുമുള്‍പ്പെടെയുള്ള പ്രമുഖരായ ലീഗ് നേതാക്കളെ പാര്‍ലമെന്റിലെത്തിച്ച മണ്ഡലം. ഇടി മുഹമ്മദ് ബഷീര്‍ രണ്ടുതവണയാണ് പൊന്നാനിയില്‍ നിന്ന് ജയിച്ചത്. ആദ്യ 2009ല്‍, പിന്നെ 2014ലും.

82000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആദ്യം ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ നിന്ന് ജയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ ഭൂരിപക്ഷം തീരെ കുറഞ്ഞു. 25000ത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് കഴിഞ്ഞതവണ ലഭിച്ചത്. ഇടതുസ്ഥാനാര്‍ഥി വി അബ്ദുറഹ്മാന്‍ കഴിഞ്ഞതവണ ലീഗിനെ വിറപ്പിച്ചുവെന്ന് വേണം കരുതാന്‍.

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളില്‍ മിക്കയിടത്തും ഇടിയോട് കിടപിടിക്കുന്ന പ്രകടനമാണ് വി അബ്ദുറഹ്മാന്‍ കാഴ്ചവച്ചത്. എന്നാല്‍ തിരൂരങ്ങാടി മണ്ഡലം ഇടിയെ കാത്തു. അല്‍പ്പം മങ്ങിയതാണെങ്കിലും ഇടി ജയിക്കുകയും ചെയ്തു.

പൊന്നാനി മണ്ഡലത്തിന് അനുവദിച്ചുകിട്ടിയ ഫണ്ടിന്റെ 93.5 ശതമാനവും ചെലവഴിച്ചുവെന്നാണ് ലോക്‌സഭയുടെ വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 15.5 കോടിയോളം രൂപയാണ് മണ്ഡലത്തിലേക്ക് അനുവദിച്ചുനല്‍കിയത്. 28 കോടിയുടെ പദ്ധതി എംപി സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

മണ്ഡലത്തില്‍ എന്ത് ചെയ്തുവെന്നതിന് പകരം ദേശീയതലത്തില്‍ ഇടി നടത്തുന്ന ഇടപെടലാണ് പരിഗണിക്കേണ്ടതെന്ന് ലീഗ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. റോഹിന്‍ഗ്യന്‍ വിഷയത്തിലും ന്യൂനപക്ഷ ശാക്തീകരണ രംഗത്തും ഇടി മുഹമ്മദ് ബഷീര്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ നടത്തിയെന്നും അവര്‍ പറയുന്നു. പൊന്നാനി മണ്ഡലത്തിന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളുടെ മുഖഛായ മാറ്റുന്നതില്‍ എംപി വഹിച്ച പങ്ക് വലുതാണെന്നും ലീഗ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പൊന്നാനി മണ്ഡലത്തില്‍ മുസ്ലിം ലീഗ് മറ്റൊരു സ്ഥാനാര്‍ഥിയെ തേടില്ലെന്നാണ് കരുതുന്നത്. എന്നാല്‍ ഇടതുപക്ഷം ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ എന്തു സംഭവിക്കുമെന്ന് കണ്ടറിയണം. എസ്ഡിപിഐ പോലുള്ള പുതിയ കക്ഷികളുടെ സാന്നിധ്യവും മുസ്ലിം ലീഗിന് കഴിഞ്ഞ തവണ വോട്ടുകുറയാന്‍ കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *