ശബരിമല യുവതി പ്രവേശനം; പെട്രോളൊഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചയാളെ പൊലീസ് വിരട്ടിയോടിച്ചു

തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറി. നിരവധി സ്ഥലത്ത് കടകള്‍ തല്ലിപ്പൊളിക്കുകയും കടകളിലെ സാധനങ്ങള്‍ വലിച്ച്‌ പുറത്തിടുകയും ചെയ്തു.

ഇതിനിടെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരാള്‍ പൊട്രോളൊഴിച്ച്‌ ആത്മഹത്യാ ശ്രമത്തിന് മുതിര്‍ന്നു. ഇയാളെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ കല്ലേറും ലാത്തി ചാര്‍ജും ഉണ്ടായി. ലാത്തി ചാര്‍ജ്ജില്‍ 10 ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് അക്രമികള്‍ ദേശീയപാത ഉപരോധിച്ച്‌ തീ കത്തിച്ചു. സ്ഥിതി നിയന്ത്രണാവിധേയമെന്ന് പൊലീസ് അറിയിച്ചു.

ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ മനോരമ ഫോട്ടോഗ്രാഫര്‍ വിഷ്ണു വി. സനലിന് നേരെ കയ്യേറ്റമുണ്ടായി. ക്യാമറ പിടിച്ചുവലിച്ചു ലെന്‍സ് വലിച്ചെറിഞ്ഞു. വിഷ്ണുവിനെ പിടിച്ചു തള്ളുകയും ചെയ്തു. കൊല്ലം നഗരത്തില്‍ രാമന്‍കുളങ്ങരയില്‍ നിന്നു പ്രകടനമായി എത്തിയ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ സ്വകാര്യ ബസില്‍ യാത്ര ചെയ്ത ഒരാളെ ബസില്‍ കയറി തല്ലുന്നതിന്റെ ചിത്രമെടുക്കുന്നതിനിടെയായിരുന്നു അക്രമം.

തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ലക്ഷ്യമാക്കി നീങ്ങിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനം നടത്തിയവര്‍ വരുന്ന വഴിയില്‍ വനിതാ മതിലിനായി വച്ചിരുന്ന ബാനറുകളും മറ്റ് തോരണങ്ങളും നശിപ്പിച്ചു കൊണ്ടാണ് സെക്രട്ടേറിയേറ്റിലേക്ക് വന്നത്. ഇതേ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. ഇതേ തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ കല്ലേറ് നടന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

Leave a Reply

Your email address will not be published. Required fields are marked *