പുല്‍വാമ ഭീകരാക്രമണം: പരിക്ക് വകവയ്ക്കാതെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍

ശ്രീനഗര്‍: പുല്‍വാമയിലെ ഭീകരാക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം മൂന്ന് സൈനികരും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ പരിക്ക് വകവയ്ക്കാതെ ലീവ് റദ്ദാക്കി തിരികെ ജോലിയില്‍ പ്രവേശിച്ച്‌ കര്‍മ്മനിരതനാകുകയാണ് ബ്രിഗേഡിയര്‍‌ ഹര്‍ബിര്‍സിംഗ്. തിങ്കളാഴ്ച പുല്‍വാമില്‍ ജെയ്ഷെ ഭീകരരുമായി നടന്ന ഏറ്റമുട്ടലില്‍ ഹര്‍ബിര്‍ സിംഗിന് പരിക്കേറ്റിരുന്നു.

ഭീകരര്‍ക്കെതിരെയുള്ള ആക്രമണം ഇപ്പോഴും പുല്‍വാമയില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ സിംഗ് വീട്ടില്‍ വിശ്രമത്തിലായിരുന്നു.ഈ വിവരം അറിഞ്ഞ ഉടന്‍ തന്നെ ലീവ് റദ്ദാക്കി ഹര്‍ബിര്‍ സിംഗ് ജോലിയില്‍ തിരികെയെത്താന്‍ സന്നദ്ധത അറിയിച്ചു. ലഫ്റ്റനന്റ് ജനറല്‍ കെജെഎസ് ധില്ലന്‍ പറഞ്ഞതായി എന്‍ഡിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 14 ന് നടന്ന ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരരെന്ന് കരുതപ്പെടുന്ന മൂന്ന് ഭീകരരനെ ഇല്ലാതാക്കാന്‍ സാധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ബ്രിഗേഡിയര്‍ സിംഗ് നേരിട്ട് യുദ്ധമുഖത്തേയ്ക്കാണ് എത്തിയത്. മുന്നില്‍ നിന്ന് സൈന്യത്തെ നയിക്കുന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ സിംഗാണ്. പരിക്കേറ്റ നിരവധി സൈനികോദ്യോഗസ്ഥര്‍ ഇപ്പോഴും ഭീകരരുമായുള്ള ഏറ്റമുട്ടലില്‍ സജീവമാണെന്നും ലഫ്റ്റനന്റ് ജനറല്‍ ധില്ലന്‍ വ്യക്തമാക്കി. മേജര്‍ വി എസ് ദൗണ്ഡിയാല്‍ ഉള്‍പ്പെടെ മൂന്ന് സൈനികരും ഒരു പൊലീസ് ഉദ്യോഗസ്ഥനും തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണത്തിലും ഏറ്റുമുട്ടലിലും പരിക്കേറ്റ നിരവധി സൈനികര്‍ ഇപ്പോഴും ചികിത്സയിലാണ്. മിക്ക ഉദ്യോഗസ്ഥരും ചെറിയ പരിക്കുകള്‍ അവഗണിച്ച്‌ ഇപ്പോഴും യുദ്ധമുഖത്ത് സജീവമായി നിലകൊളള്ളുന്നുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തില്‍ തിരിച്ചടിക്കാന്‍ സൈന്യത്തിന് സര്‍വ്വ സ്വാതന്ത്ര്യവും നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് സൈന്യം തിരിച്ചടിക്കുന്നതെന്നും ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് ജനങ്ങള്‍ വരരുതെന്നും ലഫ്റ്റനന്റ് ജനറല്‍ ധില്ലന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *