കാലാവധി പിന്നിട്ട തൊഴിലന്വേഷകര്‍ രാജ്യം വിടണമെന്ന് നിര്‍ദ്ദേശം;നിയമ ലംഘകര്‍ കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി യു.എ.ഇ

യു.എ.ഇ: കാലാവധി പിന്നിട്ട തൊഴിലന്വേഷക വിസയില്‍ യു.എ.ഇയില്‍ തുടര്‍ന്നാല്‍ പ്രവാസികള്‍ കനത്ത പിഴ അടക്കേണ്ടി വരുമെന്ന് ഫെഡറല്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. ആറുമാസത്തെ തൊഴിലന്വേഷക വിസ ലഭിച്ചവര്‍ അതിന്റെ കാലാവധി പിന്നിടുന്നതിന് മുമ്ബ് തൊഴില്‍വിസയിലേക്ക് മാറുകയോ, രാജ്യം വിടുകയോ വേണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു. ഇത്തരം വിസകളുടെ കാലാവധി ജൂണില്‍ അവസാനിക്കും. ജോലി നഷ്ടപ്പെട്ട് തൊഴിലന്വേഷിക്കുന്നവര്‍ക്ക് സ്പോണ്‍സറില്ലാതെ ആറുമാസം യു.എ.ഇയില്‍ തുടരാനും രേഖകള്‍ നിയമവിധേയമാക്കാനും കഴിഞ്ഞവര്‍ഷം ഏര്‍പ്പെടുത്തിയതാണ് തൊഴിലന്വേഷക വിസ. ഇതിന്റെ കാലാവധി പിന്നിട്ടിട്ടും രാജ്യത്ത് തുടര്‍ന്നാല്‍ അവരെ വിസാ നിയമലംഘകരായി കണക്കാക്കും. ആദ്യദിവസത്തിന് 100 ദിര്‍ഹം പിഴയും പിന്നീടുള്ള ഒരോ ദിവസത്തിനും 25 ദിര്‍ഹം വീതവും പിഴ നല്‍കേണ്ടി വരും. തൊഴിലന്വേഷക വിസയുടെ കാലാവധി നീട്ടി നല്‍കാനാവില്ല.

ഇത്തരം വിസയിലുള്ളവര്‍ തൊഴില്‍ വിസയിലേക്ക് മാറുകയോ കാലാവധി പിന്നിടുന്നതിന് മുമ്ബ് രാജ്യം വിടുകയോ വേണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ സിറ്റിസന്‍ ഷിപ്പ് ആന്‍ഡ് ഐഡന്റിറ്റി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് റഖാന്‍ അല്‍ റാശിദി പറഞ്ഞു. തൊഴിന്വേഷക വിസയില്‍ നില നിര്‍ത്തി പ്രവാസികളെ കൊണ്ട് ജോലിയെടുപ്പിക്കരുത്. ഇവരുടെ വിസ സ്റ്റാറ്റസ് നിയമവിധേയമാക്കി മാത്രമേ ഇവരെ ജോലിക്ക് നിയോഗിക്കാവൂ. തൊഴിലന്വേഷക വിസയിലുള്ളവരെയും സന്ദര്‍ശക വിസയിലുള്ളവരെയും ജോലിക്ക് നിയോഗിച്ചാല്‍ സ്ഥാപനങ്ങള്‍ 50,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. ഡിസംബറില്‍ നല്‍കി മുഴുവന്‍ തൊഴിലന്വേഷക വിസകളുടെയും കാലാവധി ജൂണില്‍ അവസാനിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *