സീറ്റിന്റെ കാര്യത്തില്‍ ബിജെപിക്കു 2014 ആവര്‍ത്തിക്കാന്‍ ആവില്ല; സൂചന നല്‍കി അരുണ്‍ ജയ്റ്റ്ലി

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ മാത്രമേ ബിജെപിക്ക് സാധിക്കൂവെന്ന സൂചന നല്‍കി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി.

ഡല്‍ഹിയിലെ വിവിധ ക്രൈസ്തവ സഭാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വെച്ചാണ് ജയ്റ്റ്‌ലി ഇത്തരത്തിലൊരു സൂചന നല്‍കിയത്. ബിജെപിക്കു സീറ്റിന്റെ കാര്യത്തില്‍ 2014 ആവര്‍ത്തിക്കാന്‍ ആവില്ലെന്ന സൂചനയാണ് ജയറ്റ്‌ലി നല്‍കിയിരിക്കുന്നത്. എന്നാല്‍, ബിജെപിക്കു മറ്റു ചില കക്ഷികളുടെ സഹായത്തോടെ സര്‍ക്കാരുണ്ടാക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ത്തോമ്മാ സഭ, മലങ്കര സഭ, സാല്‍വേഷന്‍ ആര്‍മി, ലൂഥറന്‍ സഭ, ചര്‍ച്ച്‌എ ഓഫ് നോര്‍ത്ത് ഇന്ത്യ എന്നിവയുടെ ഡല്‍ഹിയിലെ അധ്യക്ഷന്‍മാര്‍ ജയ്റ്റ്‌ലിയുടെ ക്ഷണം സ്വീകരിച്ച്‌ ഡല്‍ഹിയില്‍ എത്തിയിരുന്നു. ഇവരുമായി നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് സംബന്ധിച്ച സൂചന ജയ്റ്റ്‌ലി നല്‍കിയത്.

ഡല്‍ഹിയില്‍ ഈ മാസം 12നും പഞ്ചാബില്‍ 19നുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിനിടെയാണ് ക്രൈസ്തവ നേതാക്കളുമായി ധനമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ ഇത്തരത്തിലൊരു സൂചന നല്‍കിയിരിക്കുന്നത്.

അതേസമയം, തെരെഞ്ഞെടുപ്പിനിടെ മണ്ഡലത്തില്‍ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയതിനെ തുടര്‍ന്ന് ത്രിപുര മണ്ഡലത്തിലെ 168 പോളിങ് ബൂത്തുകളില്‍ ഏപ്രില്‍ 11-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-ന് ഈ ബൂത്തുകളി റീപോളിംഗ് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *