മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന ദേശീയപൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് മമത ബാനര്‍ജി

സിലിഗുരി: ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കി സംസ്ഥാനത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ തയ്യാറല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സിലിഗുരിയില്‍ സംഘടിപ്പിച്ച കാളിപൂജ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. ബംഗാളിലെ സഹോദരി-സഹോദരന്മാര്‍ ഐക്യത്തോടെ നിലകൊള്ളണം. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വഭേദഗതി നിയമവും നടപ്പാക്കി അവരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനെ പിന്തുണക്കാനാവില്ല. എല്ലാവരെയും സന്തോഷത്തോടെ സംരക്ഷിക്കാന്‍ താന്‍ ഈ ആഹ്ലാദ ദിനത്തില്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു- മമത പറഞ്ഞു.

ബംഗാളില്‍ ‘വിദേശി’കളെ പാര്‍പ്പിക്കാനുള്ള തടവറകള്‍ നിര്‍മ്മിക്കില്ലെന്ന് മമത രണ്ട് ദിവസം മുമ്ബ് വ്യക്തമാക്കിയിരുന്നു. അസം കരാറിന്റെ ഭാഗമായതിനാലും ബിജെപി സര്‍ക്കാരായതിനാലുമാണ് അസമില്‍ ദേശീയപൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയത്. എന്നാല്‍ ബംഗാളില്‍ ത്രിണമൂല്‍ സര്‍ക്കാരാണ് ഭരിക്കുന്നത്. അസമിലുണ്ടായതുപോലെ നടപടികള്‍ ഇവിടെ നടക്കില്ല, അത്തരം പദ്ധതികളും സര്‍ക്കാരിന്റെ പരിഗണനയിലില്ല- മമത വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *