‘കേന്ദ്രം അബോധാവസ്ഥയിലാണ്, കൊവിഡില്‍ തകരുന്ന സാമ്ബത്തിക വ്യവസ്ഥയെ അവര്‍ അവഗണിക്കുന്നു’- രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

ന്യൂഡല്‍ഹി: കൊവിഡ് 19ന്റെ വ്യാപനത്തില്‍ തകര്‍ന്നടിയുന്ന സാമ്ബത്തിക വ്യവസ്ഥ കരകയറ്റാന്‍ ഒന്നും ചെയ്യാതെ കേന്ദ്രം നിഷ്‌ക്രിയരായിരിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ ഓഹരി വിപണി ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയും കനത്ത നഷ്ടത്തിലാണ്. ഈ സാഹചര്യത്തിലും സര്‍ക്കാര്‍ നിഷ്‌ക്രിയമായി തുടരുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

കേന്ദ്രം ഈ ബോധക്കേട് തുടരുകയാണെങ്കില്‍ ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിധത്തില്‍ തകര്‍ന്ന് തരിപ്പണമാകുമെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ദിവസങ്ങള്‍ക്ക് മുമ്ബുള്ള അദ്ദേഹത്തിന്റെ ട്വീറ്റ് വീണ്ടും ഷെയര്‍ ചെയ്താണ് രാഹുല്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

ഞാന്‍ ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. കൊറോണ വൈറസ് ഒരു വലിയ പ്രശ്‌നമാണ്. പ്രശ്‌നം അവഗണിക്കുന്നത് ഒരു പരിഹാരമല്ല. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥ നശിപ്പിക്കപ്പെടും. സര്‍ക്കാര്‍ സ്തംഭനാവസ്ഥയിലാണ്- ട്വീറ്റ് ഷെയര്‍ ചെയ്ത് രാഹുല്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *