മാവോയിസ്റ്റുകളെ കാട്ടില്‍ തിരയാനുള്ള പ്രത്യേക വാഹനം കട്ടപ്പുറത്ത്

നിലമ്പൂര്‍: പൂക്കോട്ടുംപാടം ടി.കെ കോളനി പൂത്തോട്ടം കടവിലെ വനംവകുപ്പ് ഔട്ട് പോസ്റ്റുകള്‍ അക്രമിച്ചു തീയിട്ട മാവോയിസ്റ്റ് സംഘം ഭീതിപരത്തിയിട്ടും കാട്ടില്‍ മാവോയിസ്റ്റുകളെ തെരച്ചില്‍ നടത്താനുള്ള കാല്‍ക്കോടി രൂപ ചെലവിട്ട് വാങ്ങിയ അമേരിക്കന്‍ നിര്‍മ്മിത വാഹനം പോലീസ് സ്‌റ്റേഷനില്‍ കട്ടപ്പുറത്ത്. രണ്ട് വര്‍ഷം മുമ്പ് ഒരു കോടി രൂപ ചെലവിട്ട് പോലീസ് സേന വാങ്ങിയ നാലു പൊളാരീസ് റേഞ്ചര്‍ 800 ക്രൂ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളില്‍ ഒന്നാണ് പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷനില്‍ ഉപയോഗമില്ലാതെ നശിക്കുന്നത്. മാവോയിസ്റ്റ് അക്രമം നടന്നയുടനെ സായുധ പോലീസ് സംഘവും തണ്ടര്‍ബോള്‍ട്ട് കമന്‍ഡോ സംഘവും എത്തിയപ്പോഴും തെരച്ചിലിനുപയോഗിക്കുന്നവാഹനം കട്ടപ്പുറത്തായിരുന്നു.ഇറക്കുമതി ചെലവടക്കം 25 ലക്ഷം രൂപയാണ് ഒരു വാഹനത്തിന്റെ വില. മാവോയിറ്റ് ഭീഷണിയുള്ള കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള വാഹനങ്ങള്‍ 2013ലാണ് അതതു ജില്ലകളിലെ സര്‍ക്കിള്‍ ഓഫീസുകളിലെത്തിച്ചിരുന്നു. പാലക്കാട്ടേക്കുള്ള വാഹനം തിരുവനന്തപുരം കോവളം പോലീസിനാണ് കൈമാറിയത്.

45 ഡിഗ്രിവരെയുള്ള കയറ്റം അനായാസം കയറുന്ന ഈ വാഹനത്തിന് വീണുകിടക്കുന്ന മരങ്ങളോ, കുഴികളോ തടസമാവില്ല. എന്‍ജിന്‍ ഭാഗം മുങ്ങുന്നതുവരെ വെള്ളത്തിലൂടെയും ഈ വാഹനം സഞ്ചരിക്കും. മലമ്പാതകളിലൂടെ വേഗത വര്‍ധിക്കും.
പെട്രോള്‍ ഇന്ധനമായുള്ള ഇരട്ട സിലിണ്ടര്‍ വാഹനമാണിത്. പുറകില്‍ ലഗേജുകള്‍ സൂക്ഷിക്കാനും, ഏഴുപേര്‍ക്ക് യാത്രചെയ്യാനും കഴിയും.
ഉള്‍കാട്ടില്‍ താവളമാക്കിയുള്ള മാവോയിസ്റ്റുകളെ കണ്ടെത്താന്‍ വനത്തിലൂടെ ഉപയോഗിക്കാനാണ് വാഹനങ്ങളുടെ ഇറക്കുമതിയെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. എന്നാല്‍ ഇറക്കുമതി ചെയ്ത ഈ വാഹനം ഒരിക്കല്‍ പോലും മാവോയിസ്റ്റ് വേട്ടക്ക് ഉപയോഗിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലയിലെ സ്റ്റേഷനുകളിലെ ഡ്രൈവര്‍മാര്‍ക്ക് വാഹന നിര്‍മ്മിച്ച കമ്പനിയുടെ പ്രതിനിധിയായി എത്തിയ ചെന്നൈ സ്വദേശി സുന്ദര്‍ ഗണേഷിന്റെ സഹായത്തോടെ ആഭ്യന്തരവകുപ്പ് പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. മലപ്പുറം ജില്ലക്ക് അനുവദിച്ച വാഹനം കക്കാടംപൊയിലില്‍ വെച്ച് നടന്ന പരിശീലത്തില്‍ തകരാറിലായി. ഈ വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ ഇന്ത്യന്‍ വിപണിയില്‍ അപൂര്‍വ്വമായതിനാലും തകരാര്‍ പരിഹരിക്കാനുള്ള വിദഗ്ദ്ധരുടെ അഭാവവും മൂലം വാഹനം നിലമ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ കട്ടപ്പുറത്തായിരുന്നു. പിന്നീട് വിദഗ്ദരെത്തി നന്നാക്കിയശേഷം വാഹനം പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷനിലേക്കു മാറ്റുകയായിരുന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തോളമായി സ്‌റ്റേഷനില്‍ സ്ഥലം മുടക്കിയായി കിടക്കുകയാണ്. തുറന്ന വാഹനമായതിനാല്‍ സായുധധാരികളായ മാവോയിസ്റ്റുകളില്‍ നിന്നും വെടിയേല്‍ക്കുമെന്നു കരുതി തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോകളും പൊളാരിസില്‍ വനത്തില്‍ തെരച്ചില്‍ നടത്താന്‍ മടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *