വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ.പി.വി ശശിധരനെയാണ് മലപ്പുറം പന്തല്ലൂര്‍ മുടിക്കോടുള്ള സ്വന്തം ക്ലിനിക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയായി ഡോ.ശശിധരന്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. വയനാട് ജില്ലാ ആസ്പത്രിയിലെ താല്‍ക്കാലികനിയമനവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുണ്ടായിരുന്നു. ഡി.എം.ഒയെ കാണാനില്ലെന്ന് കാണിച്ച് ഡെപ്യൂട്ടി ഡി.എം.ഒ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച മുതലാണ് ഡോക്ടറെ കാണാതായത്. തിരുവനന്തപുരത്ത് നടക്കുന്ന ആരോഗ്യവകുപ്പ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി രാവിലെ കല്‍പ്പറ്റയിലെത്തുമെന്നാണ് ഡി.എം.ഒ പറഞ്ഞിരുന്നത്. ഡ്രൈവര്‍ കല്‍പ്പറ്റയില്‍ കാത്തുനിന്നെങ്കിലും ഡി.എം.ഒ എത്തിയില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ല. ശനിയാഴ്ചയാണ് ഡോ.ശശിധരന്‍ അവസാനമായി വയനാട്ടിലെത്തിയത് ഞായറാഴ്ച ഇദ്ദേഹം വീട്ടിലുണ്ടായിരുന്നു. രാത്രി 10.30 വരെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നതായി പറയുന്നു. ഭാര്യയെ നേരത്തെ കണ്ണൂരിലുള്ള അവരുടെ വീട്ടിലേക്കയച്ചിരുന്നു. ഞായറാഴ്ച ഉച്ചവരെ ക്ലിനിക്കിലെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് ക്ലിനിക്കില്‍ നടത്തിയ പരിശോധനയിലാണ് ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിനരികില്‍നിന്ന് കത്ത് കണ്ടെടുത്തിട്ടുണ്ട്. തന്റെ മൃതദേഹം എല്ലാവരെയും കാണിക്കണം, തന്റെയൊരു ഫോട്ടോ ഡി.എം.ഒ ഓഫീസില്‍ വെക്കണം തുടങ്ങിയ കാര്യങ്ങളാണ് കത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *