യുഎഇയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍, ഇന്ത്യയില്‍ നിന്നും ഡോക്ടര്‍മാരെ അയക്കും

ഡല്‍ഹി: അടിയന്തിരമായി ഡോക്ടര്‍മാരെയും നേഴ്സുമാരെയും അയക്കണമെന്ന യുഎഇയുടെ അഭ്യര്‍ത്ഥന അംഗീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ നിന്നും ഡോക്ടര്‍മാരെ അയക്കും. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎഇ കേന്ദ്രസര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവില്‍ കുവൈറ്റില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് സര്‍വീസില്‍ നിന്നും വിരമിച്ച സൈനിക ഡോക്ടര്‍മാരെ അയക്കാനാണ് തീരുമാനം ആയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിരമിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍ എന്നിവരെയാണ് അയക്കുക.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി സഹായ അഭ്യര്‍ത്ഥനകളാണ് ലഭിച്ചിരുന്നത്.നേരത്തെ, കുവൈറ്റിലേക്ക് ഇന്ത്യ 15 അംഗ സൈനിക ഡോക്ടര്‍മാരെ അയച്ചിരുന്നു. കൊമോറോസിലെക്കും മൗറീഷ്യസിലേക്കും നിശ്ചിത കാലയളവിലേക്ക് റാപിഡ് റെസ്പോണ്‍സ് ടീമിനെ അയക്കും. നേരത്തെ യു.എ.ഇയിലേക്ക് ഇന്ത്യ മരുന്നുകള്‍ കയറ്റി അയച്ചിരുന്നു. ദിവസം ശരാശരി 500ഓളം പേര്‍ക്ക് യു.എ.ഇയില്‍ കൊറോണ രോഗം ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യു.എ.ഇയില്‍ ഇതിനോടകം പതിനൊന്നായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യു.എ.ഇയിലെ ആശുപത്രികളില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നടക്കമുള്ള ഡോക്ടര്‍മാരാണ്. വിമാന സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയതോടെ അവധിയില്‍ പോയ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തിരിച്ചെത്താന്‍ പറ്റാത്ത സാഹചര്യമുണ്ട്. രണ്ട് അഭ്യര്‍ത്ഥനകളാണ് യു.എ.ഇയുടെ ഭാഗത്ത് നിന്ന് ലഭിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് അവധിക്ക് വന്ന് ഇന്ത്യയിലകപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ തിരികെ കൊണ്ടുപോകുന്നതിനുള്ള അനുമതിയാണ് ഒന്ന്. അടിയന്തര പ്രതിസന്ധിയെ നേരിടുന്നതിന് കുറഞ്ഞ കാലയളവിലേക്ക് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സേവനം ലഭ്യമാക്കുന്നതിനും നിയമിക്കുന്നതിനുമുള്ള അനുമതിയാണ് രണ്ടാമത്തേത്. ഇന്ത്യയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ ഡോക്ടര്‍മാരെ കൂടുതലായി റിക്രൂട്ട് ചെയ്യുന്ന രാജ്യമാണ് യുഎഇ. അതേസമയം കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും റിക്രൂട്ട് ചെയ്യുന്ന കാര്യത്തില്‍ വേഗം തീരുമാനമുണ്ടാകില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. വിവിധ വകുപ്പുകളുടെ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതിനിടയില്‍ വിദേശരാജ്യത്തേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള സാധ്യത കുറവാണ്. ആദ്യം ഇന്ത്യയിലെ ആവശ്യം പരിഹരിച്ച ശേഷമേ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂ എന്നും ഉദ്യോഗസ്ഥര്‍പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *