എ ടി എം കവര്‍ച്ച നടത്തിയത് വിദേശികള്‍

തിരുവനന്തപുരം: തലസ്ഥാനത്ത് എടിഎമ്മില്‍ സ്ഥാപിച്ച ഇലക്ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ വന്‍ കവര്‍ച്ച നടത്തിയത് മൂന്നു വിദേശികളടങ്ങിയ സംഘം. പ്രതികളുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ധര്‍ അടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തെ കേസന്വേഷണത്തിനായി നിയോഗിച്ചു. പണം പിന്‍വലിച്ചത് മുംബൈയില്‍ നിന്നുള്ള എടിഎമ്മില്‍ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതികളെ പിടികൂടാന്‍ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം മുംബൈയിലേയ്ക്ക് തിരിച്ചു. പ്രതികള്‍ക്ക് തലസ്ഥാനത്ത് നിന്ന് സഹായം കിട്ടിയിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എടിഎമ്മിനുള്ളിലെ ഇവരുടെ ഇടപെടലുകള്‍ ദൃശ്യങ്ങളില്‍ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ ഒരു സംശയം അന്വേഷണ സംഘത്തിന് ഉണ്ടായിരിക്കുന്നത്. പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ കണ്ടെത്തുന്നതിന് വിപുലമായ അനേഷണമാണ് പോലീസ് നടത്തുന്നത്. വിദേശികളായതിനാല്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷവും നടക്കുന്നുണ്ട്. ഇവരുടെ ഭാഷ പരിശോധിച്ചപ്പോള്‍ സ്പാനിഷാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. എടിഎമ്മിനുളളില്‍ ഇവര്‍ പരസ്പരം സംസാരിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് ഭാഷയെക്കുറിച്ച് സൂചന ലഭിച്ചത്. അതേസമയം റഷ്യ, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണോയെന്നും സംശയിക്കുന്നുണ്ട്. ഇതുവരെ 20 പരാതികളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ചത്. 3,57,000 രൂപ ഇതിനകം തട്ടിപ്പില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് അജ്ഞാതര്‍ പണം അപഹരിച്ചെന്നു കാട്ടി പരാതികള്‍ ലഭിച്ചത്. എസ്ബിഐ, എസ്ബിടി, ഐഡിബിഐ ബാങ്കുകളുടെ വിവിധ ശാഖകളില്‍ അക്കൗണ്ടുള്ളവരുടെ പണമാണ് അപഹരിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *