രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ല -നരേന്ദ്രമോദി

മണാലി: രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ലെന്നെന്നും പ്രതിരോധ താല്‍പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്യപ്പെട്ട ഒരു ഘട്ടം രാജ്യം കണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ റോത്തംഗ് അടല്‍ തുരങ്കം രാജ്യത്തിന് സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മോദി.

‘അതിര്‍ത്തിയിലെ വികസന പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ അതീവ ശ്രദ്ദയാണ് ചെലുത്തുന്നുണ്ട്. ജമ്മു കശ്മീര്‍, ലഡാക്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം പദ്ധതികള്‍ പൂര്‍ത്തികരിച്ചുകഴിഞ്ഞതായും മോദി പറഞ്ഞു. ഈ പ്രദേശങ്ങളില്‍ നിരവധി റോഡ്, പാലം, തുരങ്കം എന്നിവ പണി പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്വപ്നം മാത്രമല്ല തുരങ്കത്തിലൂടെ യാഥാര്‍ഥ്യമായത്, ഹിമാചല്‍ പ്രദേശിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണെന്നും മോദി പറഞ്ഞു.

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് അടല്‍ തുരങ്കം നിര്‍മ്മിച്ചത്. 3,086 കോടിയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം കുറക്കുമെന്നതാണ് തുരങ്കത്തിന്‍റെ പ്രാധാന്യം. പത്തു വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ ഹൈവേ തുരങ്കമാണ് 1000അടി ഉയരവും 9.2 കിലോമീറ്റര്‍ നീളവുമുള്ള നീളമുള്ള റോത്തങ് തുരങ്കം.

ഹിമാചല്‍ പ്രദേശിലെ മണാലി- ലേ പാതകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കം. ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മിച്ച രാജ്യത്തിന്‍റെ അഭിമാന പദ്ധതിയായി കണക്കാക്കപ്പെടുന്ന തുരങ്കം പ്രധാനമന്ത്രി നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ചീപ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, മുഖ്യമന്ത്രി ജയറാം താക്കൂര്‍ തുടങ്ങിയവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *