കോതമംഗലം പള്ളിക്കേസ്; സര്‍ക്കാര്‍ പക്ഷം പിടിക്കുന്നുവെന്ന് ഹൈക്കോടതി

കൊച്ചി: കോതമംഗലം പള്ളിക്കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. സര്‍ക്കാര്‍ പക്ഷം പിടിക്കുന്നുവെന്നും അത് ശരിയല്ലെന്നും കോടതി വിമര്‍ശിച്ചു. കോതമംഗലം പള്ളിക്കേസില്‍ ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

അതേസമയം തിരഞ്ഞെടുപ്പ്, ശബരിമല തീര്‍ഥാടനകാലം എന്നിവയുടെ പശ്ചാത്തലത്തില്‍ പള്ളി ഏറ്റെടുത്ത് കൈമാറാന്‍ പെലീസ് സേനയുടെ കുറവുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ ഈ നിലപാട് തുടര്‍ന്നാല്‍ കേന്ദ്രസേനയെ വിളിക്കേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാണ് സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടത്. എന്നാല്‍ നേരത്തേയും കോവിഡിന്റെ പേര് പറഞ്ഞ് പള്ളി കൈമാറുന്നത് വൈകിപ്പിച്ചു, ഇനിയും അത് അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ പള്ളി ഒഴിപ്പിക്കാന്‍ കേന്ദ്രസേനയെ വിളിക്കാന്‍ അറിയാമെന്നും കോടതി പറഞ്ഞു.

വിഷത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ നാളെ കോടതിയില്‍ ഹാജരാവണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് കോടതി നിര്‍ദേശം നല്‍കി. കേസ് നാളെ വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *