വാട്ട്‌സാപ്പ് വഴി സന്ദേശം അയച്ച്‌ 19 കാരനെ വീട്ടിലെത്തിച്ചു, അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി ; യുവതി ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി തട്ടിപ്പ്. ഇടപ്പള്ളി സ്വദേശിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായി. കൊച്ചി ഇടപ്പള്ളി സ്വദേശിയായ പത്തൊന്‍പതുകാരനാണ് ഇത്തവണ ഹണിട്രാപ്പില്‍ കുടുങ്ങിയത്.

കൊല്ലം മയ്യനാട് സ്വദേശിയായ റിസ്വാനയും എറണാകുളം പോണേക്കര സ്വദേശിയായ അല്‍ത്താഫുമാണ് പൊലീസിന്റെ പിടിയിലായത്. ലിവിങ് ടുഗെതര്‍ പാര്‍ട്ണറായ ഇരുവരും ചേരാനെല്ലൂര്‍ വിഷ്ണുപുരം ഫെഡറല്‍ ബാങ്ക് ലിങ്ക് റോഡില്‍ വാടകക്ക് താമസിക്കുകയാണ്. അല്‍ത്താഫിന്റെ സുഹൃത്താണ് തട്ടിപ്പിന് ഇരയായത്.

റിസ്വാന വാട്ട്‌സാപ്പ് വഴി സന്ദേശം അയച്ച്‌ ഇയാളെ തങ്ങളുടെ വീട്ടിലേക്ക് എത്തിച്ചു. തുടര്‍ന്ന് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി, പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരും ചേര്‍ന്ന് യുവാവിന്റെ സ്വര്‍ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്തു. തട്ടിയെടുത്ത സ്വര്‍ണമാലയും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇരുവരെയും അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെ ഹണി ട്രാപ്പാണിത്.

Leave a Reply

Your email address will not be published. Required fields are marked *