‘ഒന്നരലക്ഷം രൂപയും സെക്സും’; കാമുകനെ കൊല്ലാന്‍ വാടകക്കൊലയാളിക്ക് യുവതിയുടെ വാഗ്ദാനം

നാഗ്പുര്‍: കാമുകനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയ യുവതി അറസ്റ്റില്‍. മഹാരാഷ്ട്ര മഹാപുര്‍ സ്വദേശിനിയായ ഇരുപതുകാരിയാണ് അറസ്റ്റിലായിരിക്കുന്നത്. വാടകക്കൊലയാളിയും കൊലപാതകം ആസൂത്രണം ചെയ്യാന്‍ കൂട്ടുനിന്നതിന് യുവതിയുടെ മാതാപിതാക്കളും പൊലീസ് പിടിയിലായിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ഇവരുടെ കാമുകനായ ചന്ദു മഹാപുര്‍ കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും അകന്ന ബന്ധുവുമായ ഭരത് ഗുജ്ജാര്‍ എന്നയാളുടെ സഹായത്തോടെയാണ് യുവതി കൃത്യം നടപ്പാക്കിയത്. കാമുകനെ കൊലപ്പെടുത്തുന്നതിനായി ഒന്നര ലക്ഷം രൂപയും ലൈംഗിക ബന്ധവുമായിരുന്നു വാഗ്ദാനം.

– പൊലീസ് പറയുന്നതനുസരിച്ച്‌ നേരത്തെ തന്നെ വിവാഹിതനായിരുന്ന ചന്ദു, ഇരുപതുകാരിയായ യുവതിയുമായി അടുപ്പത്തിലായിരുന്നു. വിവാഹിതനായ കാമുകന്‍ തന്‍റെ പ്രണയിനി മറ്റൊരു വിവാഹം കഴിക്കുന്നതിനെ എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. താന്‍ വിവാഹിതയാകാന്‍ കാമുകന്‍ തടസം നിന്നതോടെ ഇയാളെ ഒഴിവാക്കാന്‍ യുവതി പദ്ധതിയിട്ടു. ഇതിനായാണ് ഇയാളുടെ സുഹൃത്തും ബന്ധുവും കൂടിയായ വാടകക്കൊലയാളിയായ ഗുജ്ജാറിനെ സമീപിച്ചത്. ഒന്നരലക്ഷം രൂപയും കൃത്യം നടത്തിക്കഴിഞ്ഞാല്‍ സെക്സും എന്നായിരുന്നു കരാര്‍.

കൊല്ലപ്പെട്ട ചന്ദുവും ഗുജ്ജാറും തമ്മില്‍ പണത്തിന്‍റെ പേരില്‍ നേരത്തെ തന്നെ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. കൃത്യം നടന്ന ദിവസം ചന്ദുവിനെ കാണാനെത്തിയ ഗുജ്ജാര്‍, മദ്യപിക്കാനെന്ന പേരില്‍ ഇയാളെ കൂട്ടിക്കൊണ്ടു പോയ ശേഷമാണ് കൊലപ്പെടുത്തിയത്. തലയ്ക്കടിച്ച്‌ വീഴ്ത്തിയ ശേഷം കഴുത്തറുത്തായിരുന്നു കൊലപാതകം.

തുടര്‍ന്ന് 200 അടിയോളം ദൂരം മൃതദേഹം വലിച്ചിഴച്ചു കൊണ്ടു പോയി സലായിമേന്ദയ്ക്ക് സമീപത്തുള്ള ഒരു പ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്തു. സംഭവം നടന്ന ദിവസം ഇരുവരും ബൈക്കില്‍ ഒരുമിച്ച്‌ പോകുന്നതിന്‍റെ സിസിറ്റിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഗുജ്ജാര്‍ പിടിയിലാകുന്നതും കൊലപാതകകഥയുടെ ചുരുള്‍ അഴിയുന്നത്.

ലോക്കല്‍ ക്രൈംബ്രാഞ്ച് പൊലീസാണ് ഗുജ്ജാറിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ തന്നെ ഗൂഢാലോചന കുറ്റത്തിന് യുവതിയെയും അവരുടെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *