യുവതിയെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം: യുവാവ് കസ്റ്റഡിയില്‍

മലപ്പുറം: ആതവനാട് കഞ്ഞിപ്പുര ചോറ്റൂരില്‍ കാണാതായ യുവതിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.കഞ്ഞിപ്പുര ചോറ്റൂര്‍ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹാത് (21 ) ന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീടിനടുത്ത ആളൊഴിഞ്ഞ ചെങ്കല്‍ ക്വാറിക്ക് സമീപത്തെ പറമ്പില്‍ നിന്നും കണ്ടെത്തിയത്.യുവതിയെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന സമീപവാസിയായ അന്‍വര്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ് ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.
ഇക്കഴിഞ്ഞ മാര്‍ച്ച് 10 കാണാതായ യുവതിയുടെ മൃതദേഹം 41 ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. വെട്ടിച്ചിറയിലെ ഡെന്റല്‍ ക്ലിനിക്കില്‍ സഹായിയായി ജോലി ചെയ്യുന്ന സുബീറ മാര്‍ച്ച് 10ന് രാവിലെ ഒമ്പതു മണിക്ക് തന്റെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് ഇറങ്ങിയിരുന്നു.അയല്‍ വീട്ടിലെ സിസി ടിവിയില്‍ സുബീറ പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.പക്ഷേ ജോലി സ്ഥലത്ത് എത്തിയില്ല.കാണാതായതിനെ തുടര്‍ന്ന് ക്ലിനിക്കിലെ ഡോക്ടര്‍ ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തില്ല. തുടര്‍ന്ന് ഡോക്ടര്‍ വീട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞിരുന്നു. വീട്ടുകാര്‍ സുബീറയെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി.യുവതിയില്‍ നിന്നും അസ്വഭാവിക പെരുമാറ്റം ഒന്നും ഉണ്ടായതായിരുന്നില്ല എന്ന് ബന്ധുക്കളും വീട്ടുകാരും പറഞ്ഞതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ വിപുലമായ തിരച്ചില്‍ നടത്തിയിരുന്നു.പോലീസും അന്വേഷണം തുടങ്ങി.പരിസര പ്രദേശങ്ങളിലെ ആയിരക്കണക്കിന് സിസിടിവി ദൃശ്യങ്ങള്‍ സുബീറയുടെ ഫോണ്‍ വിശദാംശങ്ങള്‍ എന്നിവ പോലീസ് ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു.പക്ഷേ യുവതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ യുവതിയെ ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു.
തിരൂര്‍ ഡി.വൈ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.ഇതിനിടെ,പ്രതിയെന്ന് സംശയിക്കുന്ന അന്‍വര്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂട്ടിയിട്ടിരുന്ന ചെങ്കല്‍ ക്വാറിയിലെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കിയിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ പോലീസ് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിനിടയിലാണ് വസ്ത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടത്.മണ്ണ് മാറ്റിയപ്പോള്‍ മൃതദേഹത്തിന്റെ കാല് പ്രത്യക്ഷപ്പെട്ടു.നേരം ഇരുട്ടിയതോടെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. രാവിലെ മൃതദേഹം പുറത്തെടുക്കുന്ന നടപടികള്‍ പുനരാരംഭിക്കും. കസ്റ്റഡിയിലായ അന്‍വര്‍ യുവതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസിനോട് സമ്മതിച്ചതായാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *