കോവിഡ്‌ പ്രതിരോധത്തിലെ ഏറ്റവും നിര്‍ണായകഘട്ടത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്: ഇ.പി ജയരാജന്‍

തിരുവനന്തപുരം: കോവിഡ്‌ പ്രതിരോധത്തിലെ ഏറ്റവും നിര്‍ണായകഘട്ടത്തിലൂടെയാണ്‌ നാം കടന്നുപോകുന്നതെന്ന് മന്ത്രി ഇ.പി ജയരാജന്‍. കോവിഡിന്റെ രണ്ടാംവരവില്‍ രോഗബാധിതരുടെ നിരക്ക്‌ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്‌. എന്നാല്‍, ആവശ്യമായ വാക്‌സിന്‍ ലഭ്യമാകുന്നില്ല. രോഗബാധിതരുടെ എണ്ണം കൂടുമ്ബോള്‍ ഏറ്റവും വലിയ പ്രശ്‌നം, ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്‌തതയാണ്‌.

വെന്റിലേറ്ററും ഓക്‌സിജനും അടക്കമുള്ളവ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥ വരും. അത്‌ വലിയ ദുരന്തത്തിന്‌ വഴിവെക്കും. അത്തരം സാഹചര്യം ഒഴിവാക്കുക എന്നതാണ്‌ ഏറ്റവും പ്രധാനം. പ്രതിരോധ പ്രവര്‍ത്തനം നാടൊന്നാകെ ഒരു കടമയെന്ന നിലയില്‍ നിര്‍വഹിക്കേണ്ട അവസരമാണിതെന്നും ഇ.പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘വേണം, ജീവന്റെ വിലയുള്ള ജാഗ്രത’

കൊവിഡിന്റെ രണ്ടാംവരവില്‍ രോഗബാധിതരുടെ നിരക്ക്‌ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്‌. രോഗഭീതി അകന്ന്‌, ജീവിതം സാധാരണനിലയിലാകാന്‍ തുടങ്ങിയ ഘട്ടത്തിലാണ്‌ വീണ്ടും പ്രതിസന്ധി ഉടലെടുത്തത്‌. മഹാരാഷ്‌ട്ര, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഹാമാരി ദുരിതത്തീയായി പെയ്യുന്നത്‌ നാം കാണുന്നു.

രാജ്യത്ത്‌ പ്രതിദിന രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു. കേരളത്തിലും പ്രതിദിന നിരക്ക്‌ ഇരുപതിനായിരത്തോട്‌ അടുക്കുകയാണ്‌. ആദ്യഘട്ടത്തില്‍ കൊവിഡിനെ നല്ലനിലയില്‍ പ്രതിരോധിക്കാന്‍ കേരളത്തിന്‌ സാധിച്ചു. അതുകൊണ്ട്‌ തന്നെ മരണം കുറവായിരുന്നു. രോഗത്തെ തടയാനും രോഗികള്‍ക്ക്‌ മെച്ചപ്പെട്ട ചികിത്സ നല്‍കാനും സാധിച്ചു. വാക്‌സിനേഷന്‍ നല്ലനിലയില്‍ നടത്താന്‍ കേരളത്തിന്‌ കഴിയുന്നുണ്ട്‌. എന്നാല്‍, ആവശ്യമായ വാക്‌സിന്‍ ലഭ്യമാകുന്നില്ല.

രോഗബാധിതരുടെ എണ്ണം കൂടുമ്ബോള്‍ ഏറ്റവും വലിയ പ്രശ്‌നം, ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്‌തതയാണ്‌. വെന്റിലേറ്ററും ഓക്‌സിജനും അടക്കമുള്ളവ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥ വരും. അത്‌ വലിയ ദുരന്തത്തിന്‌ വഴിവെക്കും. അത്തരം സാഹചര്യം ഒഴിവാക്കുക എന്നതാണ്‌ ഏറ്റവും പ്രധാനം.

കൊവിഡ്‌ പ്രതിരോധത്തിലെ ഏറ്റവും നിര്‍ണായകഘട്ടത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. പ്രതിരോധ പ്രവര്‍ത്തനം നാടൊന്നാകെ ഒരു കടമയെന്ന നിലയില്‍ നിര്‍വഹിക്കേണ്ട അവസരമാണ്‌. ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം ഓരോ വ്യക്തിയും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ എല്ലാ പിന്തുണയും നല്‍കണം.

കൂടുതല്‍ പേര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ രംഗത്തിറങ്ങണം. രോഗപ്രതിരോധത്തിനായി പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണം. എപ്പോഴും പറയുന്ന പോലെ സാമൂഹ്യഅകലവും ശുചിത്വവും പാലിക്കാന്‍ ശ്രദ്ധിക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികെ കൂടിച്ചേരലുകള്‍ ഒഴിവാക്കുക. കുട്ടികളിലും മുതിര്‍ന്നവരിലും ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും അതിജീവിക്കണം.

പല സംസ്ഥാനങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക്‌ പോയി കഴിഞ്ഞു. അവിടങ്ങളില്‍ സ്ഥിതി അത്രത്തോളം ഗുരുതരമായി. അതൊരു മുന്നറിയിപ്പാണ്‌. ജീവനാണ്‌ പ്രധാനം, ഒപ്പം നാടിന്റെ നിലനില്‍പ്പും. മഹാമാരിയെ അതിജീവിക്കാന്‍ കൂട്ടായി പ്രയത്‌നിക്കാം. കരുതലോടെ മുന്നോട്ടുപോകാം.

Leave a Reply

Your email address will not be published. Required fields are marked *