‘സ്വവര്‍ഗ വിവാഹങ്ങള്‍ ഭരണഘടനാവിരുദ്ധം തന്നെ’: ജപ്പാന്‍ കോടതി

ടോക്കിയോ : രാജ്യത്ത് നിലനില്‍ക്കുന്ന സ്വവര്‍ഗ വിവാഹ നിരോധനം ഭരണഘടനാവിരുദ്ധമല്ലെന്ന് ജപ്പാന്‍ കോടതി. മൂന്ന് സ്വവര്‍ഗ ദമ്പതികളടക്കം എട്ട് പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ജപ്പാനിലെ ഒസാക്ക കോടതിയുടെ വിധി.
സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണെന്ന് 2021 മാര്‍ച്ചില്‍ സപ്പോറോയിലെ കോടതി വിധിച്ചിരുന്നു. ഈ വിധി തള്ളിക്കൊണ്ടാണ് പുതിയ വിധി. ജപ്പാനില്‍ മാത്രമാണ് ഇത്തരത്തിലൊരു വിഷയത്തില്‍ വാദം നടക്കുന്നതെന്നും സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹം കഴിയ്ക്കാന്‍ കഴിയാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും കാണിച്ചായിരുന്നു ഹര്‍ജി.
രാജ്യത്ത് സ്വവര്‍ഗ വിവാഹം ഭരണഘടനാ വിരുദ്ധമായതിനാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. നഷ്ടപരിഹാരമായി ഒരു മില്യണ്‍ ജാപ്പനീസ് യെന്നും (ഏകദേശം ആറ് ലക്ഷത്തോളം രൂപ) ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി തള്ളി.
ജി7 രാജ്യങ്ങളില്‍ സ്വവര്‍ഗ വിവാഹം അംഗീകരിക്കാത്ത ഏക രാജ്യമാണ് ജപ്പാന്‍. ജാപ്പനീസ് ഭരണഘടനയില്‍ വിവാഹത്തിന്റെ നിര്‍വചനം മാറ്റാന്‍ വളരെക്കാലമായി എല്‍ജിബിടിക്യൂ+ കമ്മ്യൂണിറ്റി സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. അഭിപ്രായ സര്‍വേകളില്‍ സ്വവര്‍ഗാനുരാഗികള്‍ക്കനുകൂലമായി പൊതുജനാഭിപ്രായം ഉയര്‍ന്നത് പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്ന സമയത്താണ് പ്രതികൂലമായ കോടതി വിധി വന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *