കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിക്ക് ഇന്ന് അറുപത്തി മൂന്നാം പിറന്നാള്‍. ആഘോഷത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവധഭാഗങ്ങളില്‍ നിന്നും ലക്ഷങ്ങളാണ് അമൃതപുരിയിലെത്തിയിരിക്കുന്നത്. പിറന്നാള്‍ ചടങ്ങുകള്‍ നടക്കുന്നത് അമൃതപുരി കാമ്പസിലാണ്. മത്സ്യതൊഴിലാളികള്‍ക്ക് സുരക്ഷയും സത്രീശക്തീകരണവും ലക്ഷ്യമാക്കി രണ്ട് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടാണ് ജന്മദിനാഘോഷങ്ങള്‍ക്ക് തിങ്കളാഴ്ച അമൃതപുരിയില്‍ തുടക്കം കുറിച്ചത്. അതോടൊപ്പം രാജ്യത്തെ ഞെട്ടിച്ച കൊല്ലം പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള സഹായധനവും വിതരണം ചെയ്തു.
ചടങ്ങുകള്‍ക്ക് ശേഷം അമൃതാനന്ദമയി ഭക്തര്‍ക്ക് ദര്‍ശനം നല്കി. ഇന്ന് രാവിലെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സൂര്യകാലടി സൂര്യന് ഭട്ടതിരിപ്പാട് മഹാഗണപതി ഹോമം നടത്തി. തുടര്‍ന്ന് ലളിതാസഹസ്രനാമാര്‍ച്ചന നടന്നു. മാതാ അമൃതാനന്ദമയിയുടെ ജീവിതത്തെയും ദര്‍ശനത്തെയും പറ്റി അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയര്മാന് സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ സത്സംഗവും നടന്നു. തുടര്‍ന്ന് ഗുരുപാദപൂജ നടത്തി.
പ്രഥമ സന്ന്യാസ ശിഷ്യന് മഠം വൈസ് ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദ പുരി പാദപൂജയ്ക്ക്് നേതൃത്വം നല്കി. പിന്നീട് മഠത്തിലെ സ്വാമിമാരും വിശിഷ്ട അതിഥികളും മാതാ അമൃതാനന്ദമയിയെ ഹാരമണിയിച്ചു. തുടര്‍ന്ന് അമ്മ ജന്മദിന സന്ദേശം നല്കി. ഗവര്‍ണര്‍ പി. സദാശിവം, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത്, വലിയ മെത്രാപ്പൊലീത്ത മാര്‍ ക്രിസോസ്റ്റം തിരുമേനി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയ പ്രമുഖര്‍ ചടങ്ങിന് സാക്ഷികളായി.
