ചര്‍ച്ച പൊളിഞ്ഞതിന് കാരണം താനല്ല

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക് പോര് തുടരുന്നു. മുഖ്യമന്ത്രിയുടെ പിടിവാശിയും ദുരഭിമാനവുമാണ് ചര്‍ച്ച സമവായത്തിലെത്താതിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് സഭ സ്തംഭിപ്പിച്ചത്. മുഖ്യമന്ത്രി സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കുകയും മാനേജ്‌മെന്റുകളെ വിമര്‍ശിക്കുകയുമായിരുന്നു. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരും മുന്നണിയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തന്റെ പിടിവാശി മൂലമല്ല പ്രശ്‌നങ്ങള്‍ അവസാനിക്കാത്തത്. പിടിവാശി പ്രതിപക്ഷത്തിനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിന് പരിമിതിയുണ്ട്. ആരോഗ്യ മന്ത്രി ചര്‍ച്ച നടത്തിയപ്പോള്‍ തന്നെ സമരം അവസാനിപ്പിക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ ആരോഗ്യമന്ത്രിയോടും സെക്രട്ടറിയോടും മോശമായി പെരുമാറിയെന്ന് പറയുന്നത് കെട്ടുകഥയാണെന്നും അദ്ദേഹം പറഞ്ഞു.

മാനേജ്‌മെന്റുകളുമായി സംസാരിക്കണമെന്നത് ആവശ്യപ്പെട്ടത് പ്രതിപക്ഷമാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കില്ലന്ന് നേരത്തെ അറിയിച്ചിരുന്നു. കരാറില്‍ നിന്ന് പിന്മാറില്ല എന്നാണ് മാനേജ്‌മെന്റുകള്‍ അസന്നിഗ്ധമായി നിലപാട് എടുത്തത്. ചര്‍ച്ച പൊളിച്ചത് മാനേജ്‌മെന്റുകളാണെന്നും പുതിയ നിര്‍ദേശങ്ങളില്ലാതിരുന്നത് കൊണ്ടാണ് യോഗം പിരിഞ്ഞതെന്നും മുഖ്യമന്ത്രി അറിയിച്ചു. വെറും 30 കുട്ടികള്‍ക്ക് വേണ്ടിയാണോ സഭ സ്തംഭിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *