കാറിന്റെ ചില്ലു തകര്‍ത്ത് 35 ലക്ഷത്തോളം രൂപ കവര്‍ന്നു

ജുമൈര: മലയാളിയുടെ കാറിന്റെ ചില്ലു തകര്‍ത്ത് 1,92,000 ദിര്‍ഹം (35 ലക്ഷത്തോളം രൂപ) കവര്‍ന്നു. ദുബായ് ജുമൈറ ലേയ്ക് ടവറിനടുത്ത് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അജ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമ കോഴിക്കോട് സ്വദേശി മോഹന്‍ ദാസിന്റേതാണ് പണം. ലംബര്‍ഗ് വേള്‍ഡ് ബില്‍ഡിങ് മെറ്റീരിയല്‍ കമ്ബനിയില്‍ മെസ്സഞ്ചറായ കാഞ്ഞങ്ങാട് സ്വദേശി അറഫാത്ത് ചിത്താരിയുടെ കാറില്‍ നിന്നാണ് പണം കവര്‍ന്നത്.

അജ്മാനിലെ ഒരു ബാങ്കിലെ കമ്ബനി അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണമാണ് മോഷണം പോയത്. രണ്ടര ലക്ഷം ദിര്‍ഹം പിന്‍വലിച്ചിരുന്നെങ്കിലും അതില്‍ 59,900 ദിര്‍ഹം (11 ലക്ഷത്തോളം രൂപ) മറ്റൊരു അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു.ബാക്കി പണമടങ്ങിയ ബാഗ് കാറില്‍വച്ച് ദുബായ് ജുമൈറ ലേയ്ക്ക് ടവറിനടുത്ത് ഒരു ഹോട്ടലിനരികില്‍ പാര്‍ക്ക് ചെയ്തശേഷം സമീപത്തുള്ള ഒരു സ്ഥാപനത്തില്‍നിന്ന് കമ്ബനിയുടെ ചെക്കു വാങ്ങാന്‍ പോയപ്പോഴാണ് സംഭവം.

ചെക്കുമായി പത്തു മിനിറ്റിനകം തിരിച്ചെത്തിയപ്പോഴാണ് വാഹനത്തില്‍നിന്ന് പണം മോഷണം പോയതായി കണ്ടെത്തിയത്. ഡ്രൈവറുടെ വശത്തെ ചില്ല് തകര്‍ത്താണ് പണം അപഹരിച്ചത്. വിവരം അറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പോലീസും ഫൊറന്‍സിക് വിഭാഗവും തെളിവുകള്‍ ശേഖരിച്ച് അന്വേഷണമാരംഭിച്ചു. ബാങ്കില്‍നിന്ന് പിന്തുടര്‍ന്നുവന്ന സംഘമായിരിക്കും പണം കവര്‍ന്നതെന്നു സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *