ന്യൂഡല്‍ഹി: സമാധാനകാലത്ത് അടക്കം എല്ലാ സമയത്തും ഇന്ത്യ യുദ്ധത്തിനു തയാറായിരിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ആരെങ്കിലും കരയില്‍നിന്നോ വായുവില്‍നിന്നോ കടലില്‍നിന്നോ ഇന്ത്യയെ ആക്രമിച്ചാല്‍ നമ്മുടെ സൈന്യം ശക്തമായി പ്രതികരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രമുഖ ടെലിവിഷൻ ചാനലായ എൻഡിടിവി സംഘടിപ്പിച്ച പ്രതിരോധ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
ഒരു രാജ്യത്തെയും ഇന്ത്യ ആക്രമിച്ചിട്ടില്ല. ആരുടെയും ഒരിഞ്ചു ഭൂമിപോലും കൈവശപ്പെടുത്തിയിട്ടില്ല. പക്ഷേ, ആരെങ്കിലും ഇന്ത്യയെ ആക്രമിച്ചാല്‍ ഉചിതമായ തിരിച്ചടി നല്കാവുന്ന സ്ഥിതിയിലാണു നമ്മള്. -മന്ത്രി പറഞ്ഞു. കാഷ്മീരിലും ലഡാക്കിലും വടക്കു-കിഴക്കൻ മേഖലയിലും ചൈനയുമായുള്ള സംഘർഷം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന.
നാലു വർഷമായി കിഴക്കൻ ലഡാക്കില്‍ ഇന്ത്യ- ചൈന സൈനികർ ഏറ്റുമുട്ടലും സൈനിക സന്നാഹവും തുടരുന്പോഴും പിന്മാറാൻ ചൈന തയാറായിട്ടില്ല.
