സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഗുണ്ടകളെ ഒതുക്കാന്‍ രൂപീകരിച്ച സിറ്റി ടാസ്ക് ഫോഴ്സിന്റെ ആദ്യ കേസില്‍ ആരോപണം
കൊച്ചി: ഗുണ്ടകളെ ഒതുക്കാന്‍ കേരള പോലീസ് രൂപീകരിച്ച സിറ്റി ടാസ്ക് ഫോഴ്സിന്റെ ആദ്യ കേസില്‍ കോടിയേരി ബാലകൃഷണനെതിരേ ആരോപണം. തിരുവനന്തപുരത്തുനിന്നു സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനാണെന്നും ഇതു തീര്‍ത്തില്ലെങ്കില്‍ ഇനി വരുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നും ഡി.െവെ.എഫ്.ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖ് ഭീഷണിപ്പെടുത്തിയെന്ന് ജുബി പൗലോസ് മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ പറയുന്നു.
ഷീല തോമസ് എന്ന വ്യക്തിയുമായി ചേര്‍ന്നു താന്‍ പാല് ഉല്പന്നങ്ങള് വില്‍ക്കുന്ന ഒരു വ്യവസായ സ്ഥാപനം ആരംഭിച്ചിരുന്നു. 35 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണു സ്ഥാപനം തുടങ്ങിയത്. മൂന്നു വര്‍ഷത്തേക്കായിരുന്നു ഷീല തോമസുമായുള്ള കരാര്‍.
എന്നാല്‍, ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഷീല തോമസ് കരാറില്‍നിന്നു പിന്മാറുകയും താന്‍ സ്ഥാപനം ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കേസ് കോടതിയിലെത്തുകയും തനിക്ക് അനുകൂലമായി വിധിയുണ്ടാവുകയും ചെയ്തു. എന്നാല്‍ അനുകൂല വിധിയുണ്ടായ അന്നു കറുകപ്പിള്ളി സിദ്ദീഖും കൂട്ടരും ചേര്‍ന്ന് തന്റെ സ്ഥാപനത്തിലെ ജോലിക്കാരനെ ബലമായി തട്ടിക്കൊണ്ടുപോവുകയും കളമശേരി ഏരിയാ കമ്മിറ്റി ഓഫിസിലെത്തി സെക്രട്ടറി സക്കീര്‍ ഹുെസെനെ കണ്ട് ഷീലയുമായുള്ള കരാറില്‍നിന്നു പിന്മാറി സ്ഥാപനമൊഴിഞ്ഞുകൊടുക്കണമെന്നു തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സി.പി.എം. ജില്ലാ നേതാവായ പി.എസ്. മോഹനന്റെ മകന് വഴി കറുകപ്പിള്ളി മുന്‍ ലോക്കല്‍ സെക്രട്ടറിയോടു താന്‍ സഹായം അഭ്യര്‍ഥിച്ചു. തുടര്‍ന്നു പാലാരിവട്ടം കെ.ആര്. ബേക്കറിയില്വച്ചു സിദ്ദിഖുമായി കൂടിക്കാഴ്ച നടത്തി. കരാറില്‍നിന്നു പിന്മാറണമെന്ന് തന്നോട് ആവശ്യപ്പെട്ടു. കഴിയില്ലെന്നു പറഞ്ഞപ്പോള്‍ ഭീഷണി മുഴക്കി. തുടര്‍ന്നു താന്‍ ജില്ലാ സെക്രട്ടറി പി. രാജീവുമായി ബന്ധപ്പെട്ടു പ്രശ്നം പരിഹരിച്ചു തരണമെന്ന് അഭ്യര്‍ഥിച്ചു. പിന്നീടു നടന്ന ചര്‍ച്ചയില്‍ പത്തോ പന്ത്രണ്ടോ ലക്ഷം രൂപ നല്‍കാമെന്നും കരാര്‍ തുടരാന്‍ അനുവദിക്കില്ലെന്നും സക്കീര്‍ ഹുെസെന് നിലപാടെടുത്തു. ഈ സ്ഥിതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഭയം മൂലമാണു നേരത്തേ പരാതിപ്പെടാതിരുന്നതെന്നും മുഖ്യമന്ത്രി ഇടപെട്ടു സത്വര നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പോലീസ് രൂപീകരിച്ച പ്രത്യേകസംഘം, സിറ്റി ടാസ്ക് ഫോഴ്സ് (സി.ടി.എഫ്.) എടുത്ത ആദ്യകേസില്‍ സി.പി.എം. ഏരിയാ സെക്രട്ടറിയും ഡി.െവെ.എഫ്.ഐ. നേതാവും പ്രതികള്‍. ബിസിനസ് പങ്കാളികള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ഗുണ്ടകളെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സി.പി.എം. കളമശേരി ഏരിയാ സെക്രട്ടറി വി.എ. സക്കീര്‍ ഹുെസെന് ഒന്നാംപ്രതിയും ഡി.െവെ.എഫ്.ഐ. നേതാവ് കറുകപ്പിള്ളി സിദ്ധിക്ക് രണ്ടാം പ്രതിയുമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആളെന്നു പറഞ്ഞു വ്യവസായിയായ യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുത്ത മറ്റൊരു കേസില്‍ അറസ്റ്റിലായിരുന്നു സിദ്ധിഖ്. കങ്ങരപ്പടിയിലെ ഡയറി പ്ലാന്റ് ഉടമ ഷീലാ തോമസ്, കണ്ടാലറിയുന്ന മറ്റൊരാള്‍ എന്നിവരാണു മറ്റു പ്രതികള്‍.
ഡയറി പ്ലാന്റില്‍ ഷീലാ തോമസിന്റെ പങ്കാളിയായ ജൂബി പൗലോസാണ് ഒന്നരവര്‍ഷം മുമ്ബു നടന്ന സംഭവത്തിലെ പരാതിക്കാരന്. ഷീലയും ജൂബിയും തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ട സക്കീര്‍ ഹുെസെന് തന്റെ വലംെകെയായ സിദ്ധിക്കിന്റെ സഹായത്തോടെ ജൂബി പൗലോസിനെ സി.പി.എം. കളമശേരി ഓഫീസില്‍ എത്തിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേല്പിക്കുകയും ചെയ്തുവെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍വെച്ചു ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവമേല്പിക്കല് തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഒന്നരവര്‍ഷം മുമ്ബുണ്ടായ സംഭവത്തില്‍ അന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ജൂബി പൗലോസ് പറയുന്നു. സിദ്ധിക്ക് സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായതിനെ തുടര്‍ന്നാണ് ഇയാള്‍ കഴിഞ്ഞ ദിവസം ഐ.ജിക്ക് പരാതി നല്‍കിയത്.
അതേസമയം തനിക്കെതിരേയുള്ള കള്ളപ്രചാര വേലയുടെ ഭാഗമായാണ് ഒന്നര വര്‍ഷം മുമ്ബുണ്ടായ സംഭവത്തില്‍ അന്ന് ഇല്ലാത്ത പരാതിയും അതിന്റെ പേരില്‍ കേസും വന്നിരിക്കുന്നതെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും വി.എ. സക്കീര്‍ ഹുെസെന് പ്രതികരിച്ചു. ഡയറി പ്ലാന്റിലെ പണിക്കാരനായിരുന്ന ജൂബി പൗലോസ്, ഷീലാ തോമസിന്റെ സ്ഥാപനം ആക്രമിച്ച സംഭവത്തിലാണ് ഇടപെട്ടതെന്നും വനിതാസംരംഭകയെ ബുദ്ധിമുട്ടിച്ചപ്പോള്‍ പൊതുപ്രവര്ത്തകന് എന്ന നിലയില്‍ സ്വാഭാവിക ഇടപെടല്‍ നടത്തിയതാണെന്നും സക്കീര്‍ ഹുെസെന് പറയുന്നു.
ധാരണയില്‍ എത്താത്തതിനെ തുടര്‍ന്ന് ഇരുവരും കോടതിയെ സമീപിച്ചിരുന്നു. രണ്ടു കോടതികളില്‍ ജൂബി പൗലോസ് നല്കിയ മൊഴികളില്‍ തന്റെ പേര് ഇല്ലായിരുന്നുവെന്നും യു. ഡി.എഫ്. ഭരണകാലത്ത് നടന്ന സംഭവത്തിന്റെ പേരില്‍ ഇപ്പോള്‍ പരാതിയുമായി വരുന്നതിന്റെ പിന്നില്‍ കളമശേരിയിലെ വ്യവസായ പ്രമുഖനും ചില യൂത്ത് കോണ്‍ഗ്രസുകാരുമാണെന്നും സക്കീര്‍ ഹുെസെന് ആരോപിച്ചു. സിറ്റി ടാസ്ക് ഫോഴ്സിന് നേതൃത്വം നല്കുന്ന റേഞ്ച് ഐ.ജി: എസ്. ശ്രീജിത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. അരുള്‍ ആര്. ബി. കൃഷ്ണയുടെ നിര്‍ദേശപ്രകാരം പാലാരിവട്ടം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നല്കിയ പരാതിയില്‍ എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്നതടക്കമുള്ള വിഷയങ്ങള്‍ പരിശോധിച്ചശേഷമേ കേസില്‍ പ്രതികള്‍ക്കെതിരേ തുടര്‍ നടപടിയുണ്ടാകൂവെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.
