സൗദിയില്‍ വീണ്ടും നിതാഖാത്ത്

റിയാദ്: ഡിസംബര്‍ മുതല്‍ സൗദി അറേബ്യയില്‍ ആരംഭിക്കുന്ന മൗസൂന്‍ നിതാഖാത് പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവും. മുഖ്യനടത്തിപ്പ് ചുമതലകളില്‍ സ്വദേശികളായവരെ നിയമിക്കുന്നതിനുള്ളതാണ് പുതിയ നിയമം. സൗദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് നിതാഖാതിന്റെ മൂന്നാം ഘട്ടമായ മൗസൂന്‍ നിതാഖാത് നടപ്പിലാക്കുന്നത്. സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനേക്കാള്‍ മുഖ്യചുമതലകളില്‍ സ്വദേശികളെ നിയമിക്കുന്നതിനാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്.

സൗദിയിലെ സ്ഥാപനങ്ങളുടെയെല്ലാം മുഖ്യനടത്തിപ്പുകാരായി സ്വദേശികളെ നിയമിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. ഇതോടെ സുപ്രധാന ജോലികളില്‍ നിന്ന് ക്രമേണ വിദേശികളെ ഒഴിവാക്കുകയും ചെയ്യും. മലയാളികളുള്‍പ്പെടെയുള്ള പ്രവാസികളെയാണ് നിതാഖാത് പ്രതികൂലമായി ബാധിക്കുക.

സ്വകാര്യ മേഖലയിലെ ജോലികളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കുക, വിദേശികള്‍ക്ക് നല്‍കുന്ന മുന്‍ഗണന ഒഴിവാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കാണ് പുതിയ മൗസൂന്‍ നിതാഖാത് പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നത്. സൗദി പൗരന്മാര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് മികച്ച ജോലി ഉറപ്പുവരുത്തുന്നതിലും നിതാഖാത് ഊന്നല്‍ നല്‍കുന്നു.

ഡിസംബര്‍ 11ഓടെ ആരംഭിക്കാനിരിക്കുന്ന മൗസൂന്‍ നിതാഖാതിന്റെ ഭാഗമായി സൗദിയിലെ യുവാക്കള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. നിയമം, ടൂറിസം, മാനേജ്‌മെന്റ്, ടെലികമ്യൂണിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ സൗദിയിലെ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പരിശീലനം നല്‍കുന്നത്. സൗദിയിലെ തൊഴിലില്ലായ്മ 11.7 ശതമാനത്തില്‍ നിന്ന് 9.3 ശതമാനമായി കുറയ്ക്കാനാണ് സൗദി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സൗദിയുടെ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സൗദി വിഷന്‍ 2030 പദ്ധതിയില്‍ നിഷ്‌കര്‍ഷിക്കുന്ന ജോലികളില്‍ സ്വദേശികളായ സ്ത്രീകള്‍ക്കും മുന്‍ഗണനയുണ്ട്. നേരത്തെ നടപ്പിലാക്കിയ നിതാഖാത് നടപ്പിലാക്കി പച്ച വിഭാഗത്തിലെത്തിയ കമ്ബനികളില്‍ പുതിയ നിതാഖാതിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്.

ഒമ്ബതോ അതില്‍ക്കുറവോ ജീവനക്കാരുള്ള കമ്പനികളും മൗസൂന്‍ നിതാഖാതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഡെപ്യൂട്ടി തൊഴില്‍, സാമൂഹ്യ ക്ഷേമ മന്ത്രിയാണ് അറിയിച്ചത്. ഇത്തരം എട്ട് ലക്ഷത്തോളം സ്ഥാപനങ്ങളാണ് സൗദിയിലുള്ളത്.

നിതാഖാതിന്റെ മൂന്നാം ഘട്ടം ആരംഭിക്കുന്നതോടു കൂടി സ്വദേശികള്‍ക്ക് നല്‍കുന്നതിലുള്ള ശമ്ബളത്തിലും പരിഷ്‌കരണം ഉറപ്പുവരുത്തും. സ്വദേശികള്‍ക്ക് കുറഞ്ഞത് മൂവായിരം റിയാല്‍ ശമ്പളം നല്‍കിയിരിക്കണമെന്നാണ് മൗസൂന്‍ നിതാഖാതിലെ വ്യവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *