വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം • ഇന്റലിജന്‍സ് എഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ ആവശ്യം ചീഫ് സെക്രട്ടറി തള്ളി. നടപടിക്രമങ്ങളില്‍ ചെറിയ വീഴ്ച മാത്രമാണുണ്ടായത്. ഇതുസംബന്ധിച്ച ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മുഖ്യമന്ത്രിയായിരിക്കും ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീലേഖയ്‌ക്കെതിരെ അന്വേഷണത്തിന് ഗതാഗത വകുപ്പ് ശുപാര്‍ശ ചെയ്തത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം, റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫിസ് പ്രവര്‍ത്തനങ്ങളിലെ സാമ്ബത്തിക ക്രമക്കേടുകള്‍, വിദേശയാത്രകളിലെ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം, വകുപ്പിനു വേണ്ടി വാഹനങ്ങള്‍ വാങ്ങിയതിലും ക്രമക്കേട് തുടങ്ങി നിരവധി ക്രമക്കേടുകളാണ് വിജിലന്‍സ് അന്വേഷണത്തിനു ആധാരമായി ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടിയത്.

സ്ഥലംമാറ്റത്തിലൂടെ ആര്‍.ശ്രീലേഖ ഗതാഗത കമ്മിഷണറായിരുന്ന കാലയളവില്‍ സാമ്ബത്തിക ലാഭം ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള ഫയല്‍ 2016 ജൂലൈ 25 ന് ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ പ്രത്യേക കുറിപ്പോടെ മന്ത്രി എ.കെ.ശശീന്ദ്രനു കൈമാറി. തുടര്‍ന്നു സെക്രട്ടറിയുടെ ഫയല്‍ ഗതാഗതമന്ത്രി അന്വേഷണം ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കു കൈമാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *