നോട്ടുമാറ്റം വന്‍ അഴിമതി

ന്യൂഡല്‍ഹി:  കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധനത്തിനെതിരെ മുന്‍ ധനമന്ത്രി പി ചിദംബരം. നോട്ടുമാറ്റം വന്‍ അഴിമതിയാണെന്നും കോടികളുടെ രണ്ടായിരം രൂപ നോട്ട് പിടിച്ചത് ഇതിനു തെളിവാണെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ചിദംബരം പറഞ്ഞു. കഴിഞ്ഞ ദിവസം 24,000 രൂപ പിന്‍വലിക്കുന്നതിനായി ചെക്കുമായി താന്‍ ബാങ്കില്‍ ചെന്നപ്പോള്‍ പണമില്ലെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തമിഴ്‌നാട്ടില്‍ കഴിഞ്ഞദിവസങ്ങളില്‍ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തത് 106 കോടി രൂപയാണ്. ഇതില്‍ കൂടുതലും 2000 രൂപയുടെ നോട്ടുകളഉം. സാധാരണക്കാര്‍ക്ക് ഒരു 2000 രൂപ പോലും കിട്ടാത്ത സാഹചര്യത്തില്‍ ഇത്രയും നോട്ട് എങ്ങനെയാണ് അവര്‍ക്ക് ലഭിച്ചത്. ഇത് വലിയ അഴിമതിയാണ് കാണിക്കുന്നത്. നോട്ട് അച്ചടിക്കുന്നതിനൊപ്പം കള്ളപ്പണക്കാരിലേക്ക് അവ എത്തുന്നുണ്ടാകും. ഇവരിലേക്ക് പണമെത്തുന്നതിനെ കുറിച്ചും അന്വേഷണം വേണം.
നോട്ടുനിരോധനത്തെ തുടര്‍ന്ന് ലോകം നമ്മളെ നോക്കി ചിരിക്കുകയാണ്. ലോകമാധ്യമങ്ങള്‍ ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച് ദിനംപ്രതി ലേഖനങ്ങളും എഴുതുന്നു. മറ്റൊരു രാജ്യവും പ്രചാരത്തിലുള്ള പണത്തിന്റെ 86 ശതമാനം ഒരിക്കലും പിന്‍വലിച്ചിട്ടില്ല. പൊതുരംഗത്തെ അഴിമതി 2000 രൂപ നോട്ടിലേക്കു മാറിയിട്ടുണ്ട്. നോട്ട് പിന്‍വലിക്കല്‍ കൊണ്ട് ഒരിക്കലും കള്ളനോട്ട് തടയാനാകില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ കള്ളനോട്ടുള്ളത് ഡോളറിലാണ്. ആറുമാസത്തിനകം പുതിയ കറന്‍സിയുടെ കള്ളനോട്ടും പ്രതീക്ഷിക്കാമെന്നും ചിദംബരം വ്യക്തമാക്കി.
ഇപ്പോഴുള്ള നോട്ട് ക്ഷാമം പരിഹരിക്കാന്‍ ഏഴുമാസമെങ്കിലും വേണ്ടിവരും. 2300 കോടി നോട്ടുകളാണ് ഇതുവരെ പിന്‍വലിച്ചത്. എന്നാല്‍ അച്ചടിച്ചത് 300 കോടി മാത്രമാണ്. കുഗ്രാമങ്ങള്‍ പോലും കറന്‍സി രഹിതമാകുമെന്ന വാദം വിഡ്ഢിത്തരമാണ്. ഏതൊരു രാജ്യത്തായാലും ചെറിയ ഇടപാടുകള്‍ക്കായാലും പണം ആവശ്യമാണ്. വലിയ ഇടപാടുകള്‍ ഡിജിറ്റലില്‍ ആകാം. അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ചിദംബരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *