മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത സംഭവത്തില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളെ ഇന്നലെ തിരിച്ചെടുത്തു. 42 വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ടു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പല്‍ കെ മോഹനന്‍ സസ്‌പെന്റ് ചെയ്ത രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ 21 പേരെയാണ് ജില്ലാ സെഷന്‍സ് ജഡ്ജി എസ് എസ് വാസന്റെ ഉത്തരവില്‍ തിരിച്ചെടുത്തത്. 2016 ഡിസംബറിലാണ് റാഗിംങ് നടന്നത്. സംഭവത്തില്‍ സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയുമായ രാജന്‍ തട്ടില്‍ കോളേജില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പ്രിന്‍സിപ്പലിന് നല്‍കിയ പരാതി തങ്ങള്‍ പിന്‍വലിച്ചതായി വിദ്യാര്‍ത്ഥികള്‍ സബ് ജഡ്ജിയെ അറിയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനായി കോളേജിലെ സീനിയര്‍ പ്രൊഫസര്‍മാരായ ഡോ. സി അജിത (സൈക്കോളജി), ഡോ. പി ജെ ബാബു (സര്‍ജ്ജറി), ഡോ. സുപ്രിയ (പാത്തോളജി) എന്നിവരടങ്ങുന്ന അന്വേഷണ സമിതിയെ നിയോഗിക്കുകയായിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കൈമാറി. തുടര്‍ന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ മഞ്ചേരി അര്‍ബ്ബണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി റാഗിംഗ് വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന്റെ ശൈശവദശയിലുള്ള ഇത്തരം സംഭവങ്ങള്‍ കോളേജിന് എംസിഐയുടെയും യൂണിവേഴ്‌സിറ്റിയുടെയും അംഗീകാരങ്ങള്‍ ലഭിക്കുന്നതിന് തടസ്സമാകുമെന്നും ഇത് പരാതിക്കാരായ വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ തുടര്‍ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പിടിഎ സബ്ജഡ്ജിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
