ബ്രിട്ടനില്‍ സുരക്ഷ ശക്തമാക്കി

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിെന്റ പശ്ചാത്തലത്തില്‍ ബ്രിട്ടണില്‍ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നണ്ടെന്ന് അറിയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ, അടുത്തു തന്നെ മറ്റൊരു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ കൂടുതല്‍ സൈനികരെ നിയോഗിക്കും. പൊതുചടങ്ങുകള്‍, സംഗീതപരിപാടി, കായികവേദി എന്നിവിടങ്ങളില്‍ സൈനികരെ നിയോഗിച്ചിട്ടുണ്ടെന്നും തെരേസ മേ അറിയിച്ചു.

അതേസമയം, ഇരുപത്തിരണ്ടുകാരനായ ബ്രിട്ടീഷ് പൗരന്‍ സല്‍മാന്‍ അബിദിയാണ് സ്‌ഫോടനത്തിനു പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍. മാഞ്ചസ്റ്ററില്‍ ജനിച്ച അബിദിയുടെ മാതാപിതാക്കള്‍ ലിബിയക്കാരാണ്. ലിബിയയിലായിരുന്ന അബിദി അടുത്തിടെയാണ് ബ്രിട്ടനിലെത്തിയത്. സല്‍മാന്‍ അബിദി ഒറ്റക്കാണോ ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് ഇരുപത്തിമൂന്നുകാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ അമേരിക്കന്‍ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ജനക്കൂട്ടത്തിനുനേരെ കഴിഞ്ഞ ദിവസമാണ്? ചാവേര്‍ ഭീകരാക്രമണം നടത്തിയത്. ഇതില്‍ 22 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇനിയും തുടരുമെന്നും ഐ.എസ് ഭീഷണിയുണ്ട.

Leave a Reply

Your email address will not be published. Required fields are marked *