കണ്ണൂര്‍: വിഴിഞ്ഞം കരാറിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നെന്ന് മുന്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ഉദ്യോഗസ്ഥരെ ആരെയും ബലിയാടാക്കില്ല. സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടെ കൂടി ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന താത്പര്യം മുന്‍നിര്‍ത്തിയാണ് വിഴിഞ്ഞം കരാര്‍ ഒപ്പിട്ടത്. സി.എ.ജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഏത് അന്വേഷണം നേരിടാനും തയ്യാറാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കരാര്‍ നല്‍കിയതെന്നും ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ കരാറില്‍ പദ്ധതി നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് ലാഭമുണ്ടാകുന്ന തരത്തിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതായി സി.എ.ജി നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും സി.എ.ജി വ്യക്തമാക്കിയിരുന്നു. സാധാരണ 30 വര്‍ഷത്തേക്കാണ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടത്തുന്നത്. എന്നാല്‍, അദാനിക്ക് 40 വര്‍ഷത്തെ കരാറാണ് നല്‍കിയതെന്നും ഇതിലൂടെ 29,000 കോടിയുടെ അധിക വരുമാനം അദാനിക്ക് ലഭിക്കുമെന്നും സി.എ.ജി ചൂണ്ടിക്കാട്ടിയിരുന്നു.
