മരിച്ചാലും നാലഞ്ച് ദിവസം വെന്റിലേറ്ററിലിടും! മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തല്‍

ആലപ്പുഴ: കൊച്ചിയിലെ വന്‍കിട സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ജി സുധാകരന്‍. ആളുകള്‍ മരിച്ചാലും നാലഞ്ച് ദിവസം വെന്റിലേറ്ററിലിട്ട് കൃത്രിമ ശ്വാസം നല്‍കുന്ന ആശുപത്രികളെ തനിക്കറിയാമെന്നാണ് മന്ത്രി പറഞ്ഞത്.

എറണാകുളത്തെ ചില വന്‍കിട ആശുപത്രികളാണ് ഇത്തരത്തില്‍ പണം തട്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആശുപത്രികള്‍ ഈ രീതിയില്‍ പണം തട്ടുന്നതായുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

അതേസമയം, ആശുപത്രികളുടെ പേര് വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല. ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച ആരോഗ്യ ക്യാമ്പ്് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇങ്ങനെയുള്ള സംഭവങ്ങളില്‍ ആളു മരിച്ചാലും ആരുമറിയില്ല, വെന്റിലേറ്ററിലാണെന്ന് പറഞ്ഞ് ആശുപത്രികള്‍ പണം തട്ടുകയും ചെയ്യുംസുധാകരന്‍ പറഞ്ഞു.

സമ്പൂര്‍ണ്ണ സൗജന്യ ചികിത്സയാണ് കേരളത്തിന് ആവശ്യമെന്നും, സര്‍ക്കാര്‍ അത് നടപ്പാക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. ഒരു കാലത്ത് ഒരു രൂപ പോലും ഫീസ് വാങ്ങാതിരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വരെ ഇന്ന് വിവിധയിനത്തില്‍ ഫീസുകള്‍ ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നടപ്പാക്കിയാലേ സ്വകാര്യ ആശുപത്രികളുടെ തട്ടിപ്പ് അവസാനിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *