സംസ്ഥാനത്ത് കാലവര്‍ഷം നന്നേ കുറഞ്ഞു, വയനാട്ടില്‍ തീരെയില്ല

സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചതിന് ശേഷം ഇതുവരെ 31 ശതമാനം മഴയുടെ കുറവുണ്ടായി. ഈ വര്‍ഷം ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടില്‍ .ശരാശരി ലഭിക്കേണ്ടിയിരുന്ന മഴയെക്കാള്‍ 61 ശതമാനം മഴയാണ് വയനാട് ജില്ലയില്‍ കുറഞ്ഞത് . കര്‍ണാടക തമിഴ് നാട് സംസ്ഥാനങ്ങളോട് ചേര്‍ന്ന് കിടക്കുന്ന വയനാട്ടില്‍ കഴിഞ്ഞ വര്‍ഷവും കാലവര്‍ഷത്തില്‍ മഴ കുറവായിരുന്നു. എന്നാല്‍ വേനല്‍ മഴയില്‍ സാധാരണ ലഭിക്കേണ്ടിയിരുന്നതിനേക്കാള്‍ ഏഴ് ശതമാനം മഴ കൂടുതലാണ് ഇവിടെ ലഭിച്ചത്.

 

സംസ്ഥാനത്തുടനീളം വേനല്‍മഴയില്‍ ശരാശരി ലഭിക്കേണ്ടിയിരുന്നതിനേക്കാള്‍ ഏഴ് ശതമാനം മാത്രമെ കുറഞ്ഞിട്ടുള്ളൂവെന്ന് തിരുവനന്തപുരത്തെ മീറ്ററോളജിക്കല്‍ കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. വേനല്‍ കാലത്ത് കൊല്ലത്താണ് ഏറ്റവും കൂടുതല്‍ മഴയുണ്ടായത്. കൊല്ലം ജില്ലയില്‍ 469.6 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്നപ്പോള്‍ 642.3 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പത്തനംതിട്ട, കോട്ടയം, ജില്ലകളിലും നല്ല തോതില്‍ വേനല്‍മഴ ലഭിച്ചപ്പോള്‍ കാസര്‍കോട് 68 ശതമാനത്തിന്റെയും മലപ്പുറത്ത് 44 ശതമാനത്തിന്റെയും തൃശൂരില്‍ 39 ശതമാനത്തിന്റെയും മഴ കുറവ് മെയ് 31 വരെയുണ്ടായി.

 

ജൂണ്‍ ഒന്നിന് ശേഷം ലക്ഷദ്വീപിലാണ് ഏറ്റവും കൂടതല്‍ മഴ ലഭിച്ചത്. കണ്ണൂര്‍ 449.4 മില്ലിമീറ്റര്‍, എറണാകുളം 407 .1 മില്ലിമീറ്റര്‍, കൊല്ലം 258.2 മി.മീറ്റര്‍, കോഴിക്കോട് 508. മി.മീറ്റര്‍ എന്നിങ്ങനെ വര്‍ഷകാലത്ത് മഴ ലഭിച്ചപ്പോള്‍ ആ ജില്ലകളിലും ശരാശരി നൂറ് മില്ലിമീറ്റര്‍ വരെ മഴ കുറവാണ്. കാലവര്‍ഷം കുറഞ്ഞ് പെയ്ത ജില്ലകളുടെ കൂട്ടത്തില്‍ 54 ശതമാനത്തിന്റെ കുറവുള്ള ഇടുക്കിയാണ് വയനാടിന് തൊട്ടടുത്തുള്ളത്. 409.3 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്ന ഇടുക്കിയില്‍ 187 മില്ലിമീറ്റര്‍ മാത്രമാണ് മഴ പെയ്തത്.

 

ആലപ്പുഴയില്‍ 29 ഉം കണ്ണൂരില്‍ 17 ഉം എറണാകുളത്തും കോഴിക്കോട്ടും പതിനഞ്ചും കാസര്‍കോട് 24 ഉം കൊല്ലത്ത് 19 / കോട്ടയത്ത് 20 മലപ്പുറത്ത് 43 പാലക്കാട് 39 പത്തനംതിട്ടയില്‍ 32 തിരുവനന്തപുരം 36 തൃശൂര്‍ 26 ശതമാനം വീതം മഴയാണ് ജൂണ്‍ 21വരെ കുറവ് ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *