ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന: സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടു

ബെംഗളൂരു: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയ്ക്ക് അഗ്രഹാര ജയിലില്‍ വിഐപി ട്രീറ്റ്‌മെന്റ് ലഭിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്ന് ജയില്‍ ഡിഐജി ഡി രൂപയുടെ റിപ്പോര്‍ട്ട്. ജയില്‍ ഡിജിപി എച്ച്എന്‍ സത്യനാരായണറാവുവിന് നല്കിയ രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സന്ദര്‍ശക ഗാലറിയിലുള്ള രണ്ട് ക്യാമറകളിലെ ദൃശ്യങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ശശികലയ്ക്കായി പ്രത്യേക മുറി നല്കിയിരിക്കുന്നതും അവര്‍ നിയന്ത്രണങ്ങളൊന്നുമില്ലാതെ സന്ദര്‍ശകരോട് സംസാരിക്കുന്നതിന്റെയും തെളിവായിരുന്നു ആ ദൃശ്യങ്ങള്‍. അവ കൃത്യമായി റെക്കോഡ് ചെയ്തിരുന്നതുമാണ്. എന്നാല്‍ ഇപ്പോള്‍ ദൃശ്യങ്ങള്‍ കാണാനില്ലെന്നും ആരോ അത് മനപ്പൂര്‍വ്വം മായ്ച്ചുകളഞ്ഞതാണെന്നുമാണ് രൂപയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

രണ്ട് കോടി രൂപ കോഴ വാങ്ങി ജയില്‍ ഡിജിപി ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയാണെന്ന രൂപയുടെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ഏറെ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി രൂപയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *