പാകിസ്ഥാനുമായുള്ള നിയമയുദ്ധത്തില്‍ വിജയം കൈവരിച്ച് ഇന്ത്യ

വാഷിംഗ്ടണ്‍: പാകിസ്ഥാനുമായുള്ള നിയമയുദ്ധത്തില്‍ വിജയം കൈവരിച്ച് ഇന്ത്യ.  1960ലെ സിന്ധുനദീജല കരാര്‍ പ്രകാരം സ്ഥാപിക്കുന്ന വൈദ്യുത പദ്ധതികളുമായി ഇന്ത്യയ്ക്ക് മുന്നോട്ട് പോവാമെന്ന് ലോകബാങ്ക് വ്യക്തമാക്കി.

വൈദ്യുത പദ്ധതികള്‍ നിര്‍മിക്കുന്നതിന് ഇന്ത്യയെ അനുവദിച്ചത് സിന്ധുനദീജല കരാറിലെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി അടുത്തയാഴ്ച സാങ്കേതിക പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ലോകബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ഉടമ്പടിയിലെ വ്യവസ്ഥ പ്രകാരം വൈദ്യുത പദ്ധതികളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായാല്‍ അത് അന്താരാഷ്ട്ര തര്‍ക്ക പരിഹാര കോടതിയുടെ നിയമത്തിലെ ആര്‍ട്ടിക്കിള്‍ – 9 പ്രകാരം കോടതിയാണ് തീര്‍പ്പ് കല്പിക്കേണ്ടതെന്ന് പാകിസ്ഥാന്‍ ലോകബാങ്കിനെ അറിയിച്ചിരുന്നു. എന്നാല്‍, പ്രശ്‌നത്തെ കുറിച്ച് പഠിക്കുന്നതിന് നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. പാകിസ്ഥാന്‍ ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ സാങ്കേതികം മാത്രമാണെന്നും ഇന്ത്യ വാദിക്കുന്നു.

ഝലം നദിയുടെ കൈവഴിയായ കിഷന്‍ഗംഗയില്‍ 330 മെഗാവാട്ടിന്റേയും ചെനാബിന്റെ കൈവഴിയായ റാറ്റ്‌ലെയില്‍ 850 മെഗാവട്ടിന്റേയും വൈദ്യുത പദ്ധതികളാണ് ഇന്ത്യ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനെതിരെയാണ് പാകിസ്ഥാന്‍ ലോകബാങ്കിനെ സമീപിച്ചത്.

പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്ഥാന്‍ പ്രസിഡന്റ് ആയിരുന്ന അയൂബ് ഖാനും 1960ലാണ് ബിയാസ്, രവി, സത്ലജ്, സിന്ധു, ചെനാബ്, ഝലം എന്നീ ആറ് നദികളിലെ വെള്ളം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് കരാറൊപ്പിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *