മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം ഉപേക്ഷിക്കണം

തിരുവനന്തപുരം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നത്. ഈ നടപടി മലപ്പുറം ജില്ലയിലെ ആയിരക്കണക്കിന് പ്രവാസികളേയും, പാസ്‌പോര്‍ട്ട് അപേക്ഷകരായ ഉദ്യോഗാര്‍ത്ഥികളേയും ദ്രോഹിക്കുന്ന നടപടിയാണെന്നും കോടിയേരി പറഞ്ഞു.

പുതിയ പാസ്‌പോര്‍ട്ടിനും, പഴയത് പുതുക്കുന്നതിനും ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്നതാണ് മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ്. സ്ത്രീകളടക്കമുള്ള അപേക്ഷകര്‍ കൂടുതലുള്ള ജില്ലയാണ് മലപ്പുറം. വര്‍ഷത്തില്‍ രണ്ടര ലക്ഷത്തോളം അപേക്ഷകരുള്ളതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം പ്രവാസികളുള്ള ജില്ലയാണ് മലപ്പുറം. പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടിയാല്‍ മലപ്പുറം ജില്ലയിലുള്ളവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും, പഴയത് പുതുക്കാനും കോഴിക്കോട് പോകേണ്ടിവരും.

ഇപ്പോള്‍ തന്നെ നാല് ജില്ലകള്‍ ആശ്രയിക്കുന്നതാണ് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസ്. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടുന്നതോടെ കോഴിക്കോട് ഓഫീസിന്റെ തിരക്ക് വര്‍ദ്ധിക്കുകയും, ജനങ്ങള്‍ക്ക് അടിയന്തിരമായി ലഭിക്കേണ്ട സേവനം നിഷേധിക്കപ്പെടുകയും ചെയ്യും. വലിയ വിമാനങ്ങള്‍ക്ക് പോകാനാകാതെയും, ഗള്‍ഫ് വിമാനങ്ങള്‍ വെട്ടിക്കുറച്ചും കരിപ്പൂര്‍ വിമാനത്താവളത്തിനോട് ഇതേ നയം തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.

പാസ്‌പോര്‍ട്ട് ഓഫീസ് നിര്‍ത്തലാക്കാനുള്ള നടപടി കേന്ദ്രം പുനഃപരിശോധിക്കണമെന്നും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നീക്കത്തിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ന്നുവരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *