വയനാട്ടില്‍ വന്യമൃഗശല്യം പ്രതിരോധിക്കാന്‍ ഒമ്പത് കോടിയുടെ പദ്ധതിയെന്ന് സര്‍ക്കാര്‍

കല്‍പ്പറ്റ: വന്യമൃഗങ്ങളുടെ അതിക്രമങ്ങളില്‍ നിന്ന് ജില്ലിയിലെ ജനങ്ങള്‍ക്ക് പ്രതിരോധം നല്‍കാന്‍ ഒമ്ബത് കോടി രൂപ ചെലവഴിക്കുമെന്ന് വനംവന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ പുതുതായി നിര്‍മിച്ച പേരിയ റെയിഞ്ചിലെ മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്റെയും ഡോര്‍മെറ്ററി യുടെയും ബേഗൂര്‍ റെയിഞ്ചിലെ തിരുനെല്ലി മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്റെയും തലപ്പുഴ ഡോര്‍മെറ്ററിയുടെയും ഉദ്ഘാടനം വരയാല്‍ വനം സ്റ്റേഷന്‍ പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ നഷ്ടപരിഹാരം അഞ്ച് ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിക്കും. നഷ്ടപരിഹാരത്തുകയും വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലാണ്. പഞ്ചായത്ത് തല ജനജാഗ്രതാ സമിതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. സോളാര്‍ ഫെന്‍സിംഗ്, റെയില്‍ ഫെന്‍സിംഗ്, ട്രഞ്ച് തുടങ്ങി ഏത് പ്രതിരോധ മാര്‍ഗങ്ങള്‍ ആവശ്യപ്പെടാനും ജാഗ്രതാ സമിതികള്‍ക്ക് അധികാരമുണ്ട്. 204 ജന ജാഗ്രത സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട് സംസ്ഥാനത്തൊട്ടാകെ എല്ലാ വനമേഖലയും ഏതെങ്കിലും ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . 10 ഫോറസ്റ്റ് സ്റ്റേഷനുകള്‍ പുതിയതായി അനുവദിച്ചു.

25 പുതിയ നിര്‍ദേശങ്ങളും പരിഗണനയിലാണ്. 162 ലക്ഷം രൂപ ചെലവഴിച്ചാണ് ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. ജില്ലയില്‍ വ്യാപിക്കുന്ന മഞ്ഞക്കൊന്ന നിയന്ത്രിക്കും. അവ മാറ്റി ഫലവൃക്ഷങ്ങള്‍ നടും. വന്യജീവി അക്രമണത്തില്‍ ആളപായം, കൃഷി നാശം എന്നിവ ഉണ്ടാകുമ്‌ബോള്‍ നഷ്ടപരിഹാരത്തിനുള്ള മഹസര്‍ തയ്യാറാക്കുമ്‌ബോള്‍ പരമാവധി ആനുകൂല്യം ലഭിക്കുന്ന തരത്തില്‍ വേണമെന്ന് മന്ത്രി രാജു ചൂണ്ടിക്കാട്ടി. റവന്യൂ ഫോറസ്റ്റ് ഭൂമികള്‍ തമ്മില്‍ കൃത്യമായി അതിര്‍ത്തി നിര്‍ണയിച്ച് ജണ്ട കെട്ടണം. ഇതിനായി സംയുക്ത പരിശോധന നടത്തണം. പരിശോധനയ്ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടാകരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഒ ആര്‍ കേളു എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, തവഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍, കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രാവണ്‍കുമാര്‍ വര്‍മ, ദിനേശ് ബാബു, സതീഷ് കുമാര്‍, എന്‍ എം ആന്റണി, ഷീജ ബാബു, പി സുരേഷ് ബാബു, അഡീഷണല്‍ പ്രിന്‍സിപ്പള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ പ്രദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈത്തിരി, മുണ്ടകൈ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ മന്ത്രി നിര്‍വഹിച്ചു. 90 ലക്ഷം രൂപയാണ് ഇവയ്ക്ക് ചെലവായത്. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ്, ബിന്ദുപ്രതാപന്‍, ലളിത മോഹന്‍ദാസ് എന്നിവരും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *