ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്ന് പൊലീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനു (പള്‍സര്‍ സുനി) തമിഴ്‌നാട്ടില്‍ അഭയം നല്‍കിയ ചാര്‍ളി തോമസിനെ കേസിലെ മറ്റൊരു പ്രതിയായ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. നടിയും ഭാര്യയുമായ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനെയും ദിലീപ് സ്വാധീനിച്ചതായി പൊലീസ് പറയുന്നു. കേസിലെ സാക്ഷികളില്‍ ഒരാളായിരുന്നു ലക്ഷ്യയിലെ ഈ ജീവനക്കാരന്‍. ഇയാള്‍ പിന്നീട് ദിലീപിന് അനുകൂലമായി മൊഴിമാറ്റുകയായിരുന്നു.

കേസിലെ മുഖ്യപ്രതിയായ സുനിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ചാര്‍ളിയുടെ രഹസ്യമൊഴിയെടുക്കാനുള്ള ശ്രമം തടഞ്ഞത് ദിലീപാണെന്നാണ് പൊലീസിന്റെ വാദം. സെക്ഷന്‍ 164 പ്രകാരം മൊഴി നല്‍കാമെന്ന് ചാര്‍ളി ആദ്യം സമ്മതിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് ഈ നിലപാടില്‍നിന്ന് ചാര്‍ളി പിന്മാറുകയായിരുന്നു. കേസിലെ കൂട്ടുപ്രതിയായ വിജീഷും കോയമ്ബത്തൂരില്‍ കഴിഞ്ഞപ്പോള്‍ പള്‍സര്‍ സുനിക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് ചാര്‍ലിയായിരുന്നു.

വ്യാപാരസ്ഥാപനത്തിന്റെ ശാഖാ ഉദ്ഘാടനത്തിന്റെ ഭാഗമായി വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനെ പൊലീസ് എതിര്‍ത്തിരുന്നു. കേസ് ഇനി പരിഗണിക്കുന്‌പോള്‍ സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ദിലീപിനെ വിദേശത്ത് പോകാന്‍ അനുവദിക്കരുതെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *