തിരുവനന്തപുരം: കഴിഞ്ഞ ദിവസം കടലില്‍ പോയ 200ലേറെ ഓളം മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്താത്തതിനേത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍. എന്നാല്‍ 71 പേരെ കാണാതായെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
ഓഖി ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തിലാണ് ബോട്ടുകളിലും വള്ളങ്ങളിലും കടലില്‍ പോയവരുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടത്. കന്നാസിലും മറ്റും പിടിച്ച് കടലില്‍ പലരും പൊങ്ങിക്കിടക്കാന്‍ ശ്രമിക്കുന്നതായി രക്ഷപ്പെട്ടവര്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ഹെലികോപ്റ്ററില്‍ കരയിലെത്തിച്ചയാള്‍ ചികിത്സക്കിടെ മരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല
തിരുവനന്തപുരത്തെ പൂന്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ കാണാതായത്. വിഴിഞ്ഞത്തു നിന്ന് കടലില്‍ പോയ ആറ് ബോട്ടുകളും നൂറിലേറെ വള്ളങ്ങളും കാണാതായി. നാവികസേനയുടെ നാലു കപ്പലുകളും രണ്ട് ഹെലികോപ്റ്ററുകളും ഡോണിയര്‍ വിമാനങ്ങളും ഇന്നലെ മുതല്‍ തിരച്ചില്‍ രംഗത്തുണ്ട്. കോസ്റ്റ് ഗാര്‍ഡും തിരച്ചിലിന് ഇറങ്ങിയിട്ടുണ്ട്.
കടലില്‍ ഭീകരാന്തരീക്ഷമാണെന്ന് രക്ഷപ്പെട്ട മുത്തപ്പന്‍, ശെല്‍വന്‍ എന്നിവര്‍ പറഞ്ഞു. തനിക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല, കന്യാകുമാരിയില്‍ നിന്നുള്ള ബോട്ടുകാരാണ് തന്നെ കൊല്ലം തീരത്തെത്തിച്ചതെന്ന് ശെല്‍വന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കനത്ത കാറ്റും മഴയുമാണ്, മറ്റുള്ളവരേക്കുറിച്ച് ഒന്നുമറിയില്ല അവര്‍ പറഞ്ഞു.
കടലില്‍ പലരും നീന്തിപ്പോകുന്നത് കണ്ടതായി വിഴിഞ്ഞത്ത് തിരിച്ചെത്തിയവര്‍ പറഞ്ഞു. അഞ്ചുപേരാണ് വിഴിഞ്ഞത്ത് രാവിലെ തിരിച്ചെത്തിയത്. കടലിലേക്ക് ആര്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്നും അവര്‍ പറഞ്ഞു.
പലരേയും രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികള്‍ തന്നെയാണ്. അതിനാല്‍ തങ്ങളേക്കൂടി തിരച്ചിലില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പൂന്തുറയില്‍ കാണാതായവരുടെ ബന്ധുക്കള്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കുന്നതില്‍ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച പറ്റിയതായി ആരോപണം വ്യാപകമാണ്. മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
