കാല്‍ ബലൂണ്‍ പോലെ തടിച്ചു വീര്‍ത്ത് വേദന കടിച്ചമര്‍ത്തി ഏഴ് വയസ്സുകാരി താഹിറ

ബലൂണ്‍ പോലെ വീര്‍ത്ത വലതുകാലുമായി വേദനയനുഭവിച്ച് കഴിയുകയാണ് ഏഴു വയസ്സുകാരിയായ താഹിറ എന്ന കൊച്ചു പെണ്‍കുട്ടി. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് താഹിറയും കുടുംബവും താമസിക്കുന്നത്. ജനിച്ച് അധികംനാളുകള്‍ കഴിയും മുന്‍പേ താഹിറയ്ക്കു കാലിന് എന്തോ പ്രശ്‌നമുണ്ടെന്നു മാതാപിതാക്കള്‍ക്ക് തോന്നി. എങ്കിലും മാതാപിതാക്കള്‍ അത് അത്ര കാര്യമാക്കിയില്ല. എന്നാല്‍ കാലിന് തടിപ്പും വീര്‍ത്തും വരാന്‍ തുടങ്ങയതോടെ കുട്ടിയെ ഡോക്ടര്‍മാരെ കാണിച്ചു. തുടര്‍ന്ന് താഹിറയ്ക്ക് മന്തു രോഗം ആണെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

മാസങ്ങള്‍ കടന്നു പോകുന്തോറും താഹിറയുടെ അവസ്ഥ മോശമായി. കഴിഞ്ഞ രണ്ടു മാസമായി അവളുടെ വലതു കാല്‍ സാധാരണവലിപ്പത്തില്‍ നിന്നും മൂന്നിരട്ടി ഭാരമേറിയതായി. ഇതോടെ താഹിറയുടെ ജീവിതം കട്ടിലില്‍ തന്നെയായി. താഹിറയ്ക്ക് തീര്‍ത്തും നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് 29 കാരനായ മൂത്ത സഹോദരന്‍ പറയുന്നത്. കൊതുകുകള്‍ പരത്തുന്ന ഒരുതരം പാരസൈറ്റ് ബാധ നിമിത്തമാണ് ഈ രോഗം ഉണ്ടാകുന്നത്. നില്‍ക്കാനോ നടക്കാനോ പരസഹായം ആവശ്യമായത്തോടെ താഹിറയുടെ സ്‌കൂള്‍ പഠനവും അവസാനിപ്പിക്കേണ്ടി വന്നു. വീടിനു സമീപത്തായി പെട്ടിക്കട നടത്തുന്ന പിതാവിന്റെ തുച്ഛ വരുമാനത്തില്‍ നിന്നും മകളുടെ ചികിത്സയ്ക്കായി വന്നേക്കാവുന്ന ഭീമമായ തുക എങ്ങനെ കണ്ടെത്തണം എന്നറിയാതെ കുഴങ്ങുകയാണ് ഈ കുടുംബം.

കുട്ടിയുടെ ചികിത്സയ്ക്കായി ഇതുവരെ തങ്ങള്‍ക്കുള്ളതെല്ലാം ഈ കുടുംബം ചെലവാക്കി. താഹിറയുടെ അമ്മയുടെ ആകെയുള്ള സമ്ബാദ്യമായ ആഭരണങ്ങള്‍ എല്ലാം അവളുടെ ചികിത്സയ്ക്കായി വില്‍ക്കേണ്ടി വന്നു. എത്ര കഷ്ടപ്പാടുകള്‍ അനുഭവിച്ചാലും മകള്‍ സാധാരണകുട്ടികളെ പോലെ നടക്കുന്നതും സ്‌കൂളില്‍ പോകുന്നതും കാണുക മാത്രമാണ് തങ്ങളുടെ ആഗ്രഹമെന്ന് മാതാപിതാക്കള്‍ പറയുന്നു. കടുത്ത വേദനയില്‍ കഴിയുന്ന മകള്‍ക്ക് ഇസ്ലമാബാദിലോ കറാച്ചിയിലോ കൂടുതല്‍ മികച്ച ചികിത്സ ലഭ്യമാക്കണം എന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ട്. ഇതിനായി പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ സഹായത്തിനായി അപേക്ഷിച്ചിരിക്കുകയാണ് ഈ നിര്‍ധനകുടുംബം.

Leave a Reply

Your email address will not be published. Required fields are marked *